ചാനൽ വടംവലിയും ഒടിഞ്ഞ കപ്പും
ഒരാഴ്ചയായി നടന്നുവന്ന സംസ്ഥാന സ്കൂൾ കലോത്സവം വിജയകരമായി സമാപിച്ചപ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ (അല്ലെങ്കിൽ ചിലരെങ്കിലും മനഃപ്പൂർവ്വം ശ്രദ്ധിപ്പിക്കാതെ മറച്ച) ഒരു വാർത്ത ഇന്നലെ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക് ഇവിടെ. വാർത്ത ഇങ്ങനെയായിരുന്നു.
സ്വര്‍ണക്കപ്പിനായി ചാനലുകളുടെ പിടിവലി; കപ്പ് രണ്ടുകഷണം
കോഴിക്കോട്: കലോല്‍സവ വിജയികളുടെ സ്വര്‍ണക്കപ്പിനായി ടിവി ചാനലുകള്‍ തമ്മില്‍ മാനാഞ്ചിറയില്‍ അടിയും പിടിവലിയും. ജേതാക്കളെ ബലമായി തട്ടിക്കൊണ്ടുപോയി ഓഫിസിലിരുത്താന്‍ ചാനലുകാര്‍ നടത്തിയ തെരുവു യുദ്ധത്തിനിടെ ജേതാക്കള്‍ക്കു നല്‍കിയ കപ്പ് രണ്ടായി ഒടിഞ്ഞു.
കലോല്‍സവ വേദിയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു നല്‍കിയ സ്വര്‍ണക്കപ്പിന്റെ മാതൃകയാണു ചാനലുകളുടെ പിടിവലിയില്‍ രണ്ടു കഷണമായത്. ഇതിനിടെ ചാനല്‍ യുദ്ധം പൊതുജനങ്ങള്‍ ഏറ്റെടുത്തതോടെ കലോല്‍സവ സമാപനം സംഘര്‍ഷത്തിലേക്കു നീങ്ങി. പൊലീസ് പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്. ചിലര്‍ ചാനല്‍ ഓഫിസ് കയ്യേറാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.
'സ്വര്‍ണ കപ്പുമായി വേദിക്കു വെളിയിലെത്തിയ കോഴിക്കോട് ടീം അംഗങ്ങളെ ആദ്യം സ്റ്റുഡിയോയില്‍ എത്തിച്ചു 'ചരിത്രം എഴുതാനാണ് റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ജീവനക്കാരും നിലമറന്ന തെരുവുയുദ്ധം നടത്തിയത്. മലയാളത്തിലെ 'ആദ്യ സമ്പൂര്‍ണ ന്യൂസ് ചാനലിലേക്കു സ്വര്‍ണ കപ്പ് എത്തിക്കാനുള്ള ശ്രമം പാര്‍ട്ടി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ഇടപെട്ടു തടഞ്ഞു. പിടിവലിയില്‍ റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ജീവനക്കാരും നിലത്തുവീണു. പാര്‍ട്ടിക്കാരുടെ കൈക്കരുത്തിനു മുന്നില്‍ ഒടുവില്‍ എതിര്‍ ചാനല്‍ കീഴടങ്ങി. ഉടന്‍തന്നെ പാര്‍ട്ടി ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രഖ്യാപിച്ചു, 'സുവര്‍ണ കപ്പ് ആദ്യം ഞങ്ങളുടെ ചാനലില്‍.
അപ്പോഴേക്കു മൂന്നാമതൊരു ചാനല്‍ ക്യാമറാമാന്‍ കൂടി 'നിര്‍ഭയം കപ്പില്‍ പിടിത്തമിട്ടതോടെ കപ്പു പൊട്ടി. ഈ സമയമാണു നാട്ടുകാര്‍ ഇടപെട്ടത്.
ഒടിഞ്ഞ കപ്പിന്റെ കിട്ടിയ പാതിയുമായി റിപ്പോര്‍ട്ടര്‍മാര്‍ കുട്ടികളെ സ്റ്റുഡിയോയില്‍ എത്തിച്ച് ആദ്യം വാര്‍ത്ത ജനങ്ങള്‍ക്കു നല്‍കിയതിന്റെ അവകാശം ഏറ്റെടുത്തു. കപ്പു കിട്ടാത്തവര്‍, 'ഈ ചാനല്‍ മല്‍സരത്തില്‍ ബലം പിടിക്കാനും തട്ടിക്കൊണ്ടു പോകാനും ഞങ്ങളില്ലെന്നു പരസ്യ പ്രഖ്യാപനം നടത്തി അടിയില്‍നിന്നു പിന്‍മാറി. കോഴിക്കോട് ഉല്‍സവമായി നെഞ്ചേറ്റിയ കലോല്‍സവം നാണംകെട്ട ചാനല്‍ മല്‍സരത്തില്‍ നിറംകെട്ട സമാപനത്തിനു സാക്ഷിയാകേണ്ടി വന്നു.
അമൃത ടിവി, ജയ്ഹിന്ദ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയും മറ്റു പ്രാദേശിക ചാനലുകളും തെരുവുയുദ്ധത്തില്‍നിന്നു വിട്ടുനിന്നു.
ഇതിൽ മനോരമയുടെ റിപ്പോർട്ടിംഗിന്റെ സ്വതസിദ്ധമായ ശൈലി ഉണ്ടെങ്കിലും സംഗതി സത്യമായിരുന്നു. അങ്ങനെ നാണംകെട്ട ഒരു ചാനൽ കിടമത്സരം കൂടി കാണുവാൻ കേരളീയർക്ക് ഭാഗ്യം സിദ്ധിച്ചു! കേരളത്തിലെ ടി.വി ചാനലുകളുടെ തീരെ അപക്വമായ സമീപനത്തിന്റെയും മത്സരബുദ്ധിയുടെയും ഏറ്റവും പുതിയ ഉദാഹരണം. ഇതിനുമുമ്പും പലതവണ ബ്ലോഗിൽ ഇതേ രീതിയിലുള്ള ചാനൽ പ്രവർത്തന രീതിയെ പട്ടിവിളി വിവാദവേളയിലും, പുലിയിറങ്ങിയപ്പോഴും, കാഷ്വാലിറ്റികൾ ആഘോഷിച്ചപ്പോഴും, ആത്മഹത്യയെ സെൻസേഷനലാക്കി മറ്റൊരു ആത്മഹത്യയ്ക്കുകാരണം ആയപ്പോഴും, അതിർത്തിയിൽ യുദ്ധം സ്വയം പ്രഖ്യാപിച്ചപ്പോഴും പലതവണ വിമർശിച്ചു നാക്കും കൈയ്യും കഴച്ചതാണെങ്കിലും പറയാതെ വയ്യാ - മലയാളം ടി.വി ചാനൽ പ്രവർത്തകരേ നിങ്ങൾ കുറേയേറെ പക്വത ആർജ്ജിക്കേണ്ടിയിരിക്കുന്നു.
24 മണിക്കൂർ ന്യൂസ് ഒരുക്കുവാൻ വേണ്ടി നെട്ടോട്ടമോടി, ഫോർത്ത് എസ്റ്റേറ്റിന്റെ സാമാന്യ മര്യാദകൾ മറന്ന്, ചർച്ചയും മറു ചർച്ചയുമായി എങ്ങനെ ചിന്തിക്കണം എന്ന് ജനങ്ങളെ “പ്രേരിപ്പിച്ചുകൊണ്ടുള്ള” ഈ പോക്ക് അത്ര നല്ലതിനല്ല. മത്സരബുദ്ധി നല്ലതാണ്, പക്ഷേ ഗുണപരവും സാംഗത്യമുള്ളതുമായ കാര്യങ്ങളുടെ പിന്നാലെ പോകുമ്പോൾ, ജനങ്ങൾക്കു വേണ്ടി സംസാരിക്കുമ്പോൾ. അല്ലാതെ ജനങ്ങളുടെ പ്രൈവസിയെ മാനിക്കാതെയും, എന്തുചവറും ഏറ്റവും ആദ്യം സ്ക്രീനിലെത്തിക്കാനുള്ള തത്രപ്പാടിൽപെട്ട് തീരെ അപക്വമായി പെരുമാറുകയും ചെയ്യാനാണു ഭാവമെങ്കിൽ ആ ശൈലി എന്നും വിജയകരമായി ഓടണമെന്നില്ല.


