ചന്ദ്രനിലേക്കൊരു യാനം Chandrayan 1
ഒക്ടോബര്‍ 22, 2008 ബുധനാഴ്ച രാവിലെ ആറുമണി.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ കുറേദിവസങ്ങളായി ഉറങ്ങിയിട്ട്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രഗവേഷണ ദൌത്യമായ ചാന്ദ്രയാന്‍ ഒന്നിനെയും വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വി. C11 റോക്കറ്റ് തലയുയര്‍ത്തി വിക്ഷേപണഗോപുരത്തില്‍ നില്‍ക്കുന്നു. രണ്ടുദിവസം മുമ്പ് വിക്ഷേപണത്തിനായുള്ള കൌണ്ട് ഡൌണ്‍ ആരംഭിച്ചതാണ്. ഇനി അതവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി. അവസാനവട്ട പരിശോധനകളെല്ലാം തൃപ്തികരം. അതുവരെ തോരാതെ പെയ്തമഴ തല്‍ക്കാലത്തേക്ക് ശമിച്ചിരിക്കുന്നു. ലോഞ്ച് ടവറിനുമുകളില്‍ തെളിഞ്ഞമാനം! നാലുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ അവസാനം എന്താകും എന്നറിയുവാനുള്ള ആകാംഷ എല്ലാവരുടെയും മുഖങ്ങളില്‍ കാണാം.
കൌണ്ട് ഡൌണ്‍ അതിന്റെ അവസാന പത്തുസെക്കന്റുകളിലേക്ക് എത്തിയിരിക്കുന്നു. 10, 9, 8, 7, 6, 5, 4, 3 ഇഗ്നിഷന്‍ - റോക്കറ്റിന്റെ പ്രധാന എഞ്ചിനും, വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ആറ് സ്ട്രാപ്‌ഓണ്‍ ബൂസ്റ്റര്‍ റോക്കറ്റ് എഞ്ചിനുകളും, തീതുപ്പുവാന്‍ തുടങ്ങി - 2, 1, 0 ലിഫ്റ്റ് ഓഫ് !! പി.എസ്.എല്‍.വിയെ അതുവരെ ടവറുമായി ബന്ധിപ്പിച്ചിരുന്ന സ്ട്രാപ്പുകള്‍ ഒരു വശത്തേക്ക് ഊര്‍ന്നു മാറി. വലിയൊരു മലപോലെ തീയും പുകയും പുറത്തേക്ക് വമിച്ചുകൊണ്ട് മുഴക്കത്തോടെ 294 ടണ്‍ ഭാരമുള്ള പി.എസ്.എല്‍.വി പിഴവുകളില്ലാതെ മുകളിലേക്കുയര്‍ന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ആ തീഗോളം കറുത്തിരുണ്ടുനിന്ന കാര്‍മേഘങ്ങളെ കുത്തിത്തുളച്ചുകൊണ്ട് ശൂന്യാകാശത്തേക്ക് യാത്രയായി. മേഘാവൃതമായ ആകാശത്ത് ഒന്നും കാണാന്‍ സാധിക്കുന്നില്ല.
(PSLV lift-off: ISRO file image)
ഗ്രൌണ്ട് കണ്‍ട്രോള്‍ റൂമിലെ ഫ്ലൈറ്റ് ട്രാക്കിംഗ് സ്ക്രീനില്‍ മിന്നിമിന്നി മുന്‍പോട്ടു നീങ്ങുന്ന രണ്ടു ബിന്ദുക്കള്‍ മാത്രം. ആ സ്ക്രീനില്‍ മുന്നവേ മാര്‍ക്കു ചെയ്തിരിക്കുന്ന അതേ പാതയിലൂടെയാണ് അവയുടെ നീക്കം. അതിലെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും ശാസ്ത്രജ്ഞരുടെ മുഖങ്ങളില്‍ പുഞ്ചിരിയും, ആധിയും മിന്നിമറഞ്ഞു; ഒപ്പം ലൈവായി ഇത് ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരുന്ന ആയിരങ്ങളുടെ മനസ്സിലും. ആകാംഷയുടെ 14 മിനിറ്റുകള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ മിന്നുന്ന പ്രകാശ ബിന്ദുക്കള്‍ ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാനിന്റെ മുകളറ്റത്ത് എത്തിയിരുന്നു. ഗ്രൌണ്ട് കണ്ട്രോള്‍ റൂമില്‍ അഹ്ലാദം തിരതല്ലി. പലരും പരസ്പരം ഹസ്തദാനം ചെയ്തു, കെട്ടിപ്പിടിച്ചു. ആകാംഷാഭരിതരായി കാത്തുനിന്ന മാധ്യമസംഘത്തോട് ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ ഇങ്ങനെ പ്രസ്താവിച്ചു. “ഇന്ത്യ തങ്ങളുടെ ചാന്ദ്രയാത്ര ആരംഭിച്ചുകഴിഞ്ഞു, വിക്ഷേപണം വിജയകരം”.
സ്വപ്ന നിമിഷം:
1969 ജൂലൈ 20 ന് നീല്‍ ആംസ്റ്റ്ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയ ചരിത്രനിമിഷം അന്ന് അധികം ഇന്ത്യക്കാര്‍ ലൈവായി ടി.വിയില്‍ കണ്ടുകാണാന്‍ വഴിയില്ല. ഒരുപക്ഷേ ശാസ്തലോകവുമായി ബന്ധപ്പെട്ടിരുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ചിലര്‍ അന്ന് അത് കണ്ടുകാണണം. എന്നാല്‍ അന്ന് അവരുടെ വിദൂരസ്വപനങ്ങളില്‍ പോലും കണ്ടുകാണാന്‍ സാധ്യതയില്ലാതിരുന്ന ഒന്നാണ് ഇന്ന് 39 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കൈവരിച്ചിരിക്കുന്ന നേട്ടം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ അത്തരത്തിലൊരു സ്വപ്നമുഹൂര്‍ത്തത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 6:22 ന് യാതൊരു പിഴവുകളുമില്ലാതെ കിറുകൃത്യമായി മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികള്‍പ്രകാരം ചാന്ദ്രയാന്‍ 1 എന്ന ചാന്ദ്രപര്യവേക്ഷണ വാഹനവും വഹിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനമായ പി.എസ്.എല്‍.വി C11 റോക്കറ്റ് അതിന്റെ യാത്രആരംഭിച്ച്, മുന്‍നിശ്ചയിച്ച ഭ്രമണപഥത്തില്‍ ചാന്ദ്രയാനെ എത്തിച്ചിരിക്കുന്നു! വിക്ഷേപണത്തിനു ശേഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞതുപോലെ “We have started our journey to Moon"
എന്താണ് ചാന്ദ്രയാന്‍ 1:
ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാന്‍. ഈ പദ്ധതില്‍ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂണ്‍ ഇംപാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം. രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങള്‍ രണ്ടുവര്‍ഷത്തോളം നീളുന്ന നിരീക്ഷണങ്ങള്‍, ഭ്രമണംചെയ്യുന്ന ഉപഗ്രഹത്തില്‍ നിന്ന് നിര്‍വ്വഹിക്കും.
മൂണ്‍ ഇംപാക്റ്റ് പ്രോബ് കൂടാതെ ഐ.എസ്.ആര്‍.ഒ സ്വന്തമായി നിര്‍മ്മിച്ച അഞ്ച് ഉപകരണങ്ങളും, വിദേശ ബഹിരാകാശ ഏജന്‍സികളുടെ വേറെ ആറ് ഉപകരണങ്ങളും (ഇതിനെ സാങ്കേതികമായി പേലോഡ് എന്നുപറയും)ചാന്ദ്രയാന്‍ 1 ഉപഗ്രഹം വഹിക്കുന്നുണ്ട്. മൂണ്‍ ഇംപാക്റ്റ് പ്രോബ് ഐ.സ്.ആര്‍.ഒ യുടെ സ്വന്തം നിര്‍മ്മിതിയാണ്. ആറ് വിദേശ ഉപകരണങ്ങളില്‍ രണ്ടെണ്ണം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍മിച്ചതാണ്. മൂന്നെണ്ണം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടേതും ഒരെണ്ണം ബള്‍ഗേറിയയുടേതുമാണ്. ഈ ഉപകരണങ്ങളെപ്പറ്റി വിശദമായി അനില്‍ശ്രീ എഴുതിയ ഈ പോസ്റ്റില്‍ വായിക്കാം.
കടപ്പാട് : wikipedia commons
മൂണ്‍ ഇംപാക്റ്റ് പ്രോബ്:
ചന്ദ്രനിലില്‍ നിന്നും നൂറുകിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തില്‍ നിന്നും വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുവാനായി നിര്‍മ്മിച്ചിരിക്കുന്ന ഭാഗമാണ് മൂണ്‍ ഇംപാക്റ്റ് പ്രോബ്. ഒരു ഹൈറെസലൂഷന്‍ മാസ് സ്പെക്ട്രോമീറ്റര്‍, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആള്‍ട്ടിമീറ്റര്‍ എന്നിവയാണ് മൂണ്‍ ഇംപാക്റ്റ് പ്രോബില്‍ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യന്‍ പതാകചിത്രവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായാല്‍, റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ചന്ദ്രനെതൊടുന്ന നാലാമത്തെ രാജ്യമായി മാറും ഇന്ത്യ!
പി.എസ്.എല്‍.വി:
ഏതൊരു സ്പേസ് മിഷന്റെയും സുപ്രധാനഭാഗമാണ് അതിലെ ബഹിരാകാശപേടകത്തെ (ഇവിടെ ചാന്ദ്രയാന്‍ 1) ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തിക്കുക എന്നത്. ബഹിരാകാശപേടകത്തിന്റെ ഭാരവും വഹിച്ചുകൊണ്ട്, വായുമണ്ഡലം എതിര്‍ദിശയില്‍ പ്രയോഗിക്കുന്ന സമ്മര്‍ദ്ദവും അതിജീവിച്ച് ഭൌമാന്തരീക്ഷത്തിനു മുകളില്‍ ഉയര്‍ന്ന്, അതിലെ പേലോഡിന് (ഉപഗ്രഹം) ഭുഗുരുത്വാകര്‍ഷണത്തെ അതിജിവിച്ചുകൊണ്ട് ഭൂമിയെ വലം വയ്ക്കുവാനാവശ്യമായ വേഗത നല്‍കാന്‍ ശേഷിയുള്ള ഒരു റോക്കറ്റ് ആണ് അതിനായി വേണ്ടത് .
ചാന്ദ്രയാന്‍ പദ്ധതിയില്‍ ഇന്ത്യ ഇതിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് പി.എസ്.എല്‍.വി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍ എന്നതിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ചുരുക്കപ്പേരാണിത്. നാലു ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ റോക്കറ്റിന് 44 മീറ്റര്‍ ഉയരവും, 2.8 മീറ്റര്‍ വ്യാസവും, 294000 കിലോഗ്രാം (അതെ 294 ടണ്‍!) ഭാരവുമാണുള്ളത്. ശരാശരി 13.7 മിനിറ്റ് ദൈര്‍ഘ്യമാണ് നാലുഘട്ടങ്ങളും പ്രവര്‍ത്തിച്ചു തീരുവാന്‍ വേണ്ടത്.
റോക്കറ്റിന്റെ ശേഷി:
ഭൂമിയെ ചുറ്റുന്ന ഒരു ഓര്‍ബിറ്റില്‍ ഒരു ഉപഗ്രഹം ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യണമെങ്കില്‍ അതിന് കുറഞ്ഞത് 7.9 കിലോമീറ്റര്‍ /സെക്കന്റ് എന്ന പ്രവേഗം ആവശ്യമാണ്. അതായത് 28440 കിലോമീറ്റര്‍ / മണിക്കൂര്‍ വേഗത. വലം വയ്ക്കുന്ന ഭ്രമണപഥത്തിനു ഭൂമിയില്‍നിന്നുള്ള ഉയരം അനുസരിച്ച് ഇത് കൂടിയും കുറഞ്ഞും വരാം. ഈ വേഗത നല്‍കുന്നത് അതിനെ വിക്ഷേപിക്കുന്ന റോക്കറ്റ് ആണ്. അതായത് വിക്ഷേപണം കഴിഞ്ഞ് ഭ്രമണപഥത്തിനായി നിശ്ചയിച്ചിരിക്കുന്ന ഉയരത്തില്‍ എത്തുമ്പോള്‍ റോക്കറ്റിന് ഈ വേഗതയുണ്ടാവും എന്നര്‍ത്ഥം. തുര്‍ന്ന് ഭ്രമണപഥത്തിന്റെ ദിശയില്‍ റോക്കറ്റിന്റെ മൂക്കറ്റത്തുള്ള മൂടി തുറന്ന് ഉപഗ്രഹത്തെ പുറത്തേക്ക് തള്ളുന്നു. ഒരിക്കല്‍ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചുകഴിഞ്ഞാല്‍, ഭൂമിയെ വലം വയ്ക്കുന്നതിന് ഉപഗ്രഹത്തിന് ഇന്ധനം ആവശ്യമില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണവും, അതിന്റെ സ്പീഡും ചേര്‍ന്ന് അതിനെ ഭൌതികശാസ്ത്രനിയമങ്ങള്‍ പ്രകാരം കൃത്യമായ ഭ്രമണപഥത്തില്‍ നിര്‍ത്തിക്കൊള്ളും.
ഭ്രമണപഥങ്ങള്‍ പലവിധം:
ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങളെ ജിയോസെന്‍ട്രിക് ഓര്‍ബിറ്റുകള്‍ എന്നു വിളിക്കുന്നു. ഭ്രമണപഥങ്ങള്‍ക്ക് ഭൌമോപരിതലത്തില്‍നിന്നും ഉള്ള ഉയരവും, ആകൃതിയും അവയുടെ ഉപയോഗവും അനുസരിച്ച് പലതായി തരംതിരിച്ചിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഓര്‍ബിറ്റുകളാണ് :
1. Low Earth Orbit (LEO): ഭൂമിയില്‍നിന്ന് രണ്ടായിരം കിലോമീറ്റര്‍ വരെ ഉയരത്തില്‍ വൃത്താകൃതിയില്‍.
2. Geosynchronous Orbit (GEO) - ഭൂമദ്ധ്യരേഖയ്ക്കു മുകളിലായി സ്ഥാനം പിടിക്കുന്ന ഈ ഓര്‍ബിറ്റിലുള്ള ഒരു ഉപഗ്രഹം ഏകദേശം 35,786 km മുകളിലായിരിക്കും. ഇത്തരം ഓര്‍ബിറ്റില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന ഒരു ഉപഗ്രഹം, ഭൂമിയുടെ സ്വയംഭ്രമണത്തിന്റെ അതേ വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്. അതിനാല്‍ ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ജിയോസിന്‍ക്രോണസ് ഓര്‍ബിറ്റില്‍ ഉള്ള ഒരു ഉപഗ്രഹം എപ്പോഴും ഒരേ സ്ഥലത്ത് നില്‍ക്കുന്നതായി തോന്നും
3. Geosynchronous Transfer Orbit or Geostationary Transfer Orbit (GTO):
ഇത് മുട്ടയുടെ ആകൃതിയിലുള്ള ഒരു എലിപ്റ്റിക്കല്‍ (ദീര്‍ഘവൃത്തം) ഓര്‍ബിറ്റാണ്. ഇതിന്റെ ഒരറ്റത്തായാണ് ഭൂമി വരുന്നത്. ഭൂമിയോടടുത്ത ഭാഗം ആദ്യം പറഞ്ഞ ലോ എര്‍ത്ത് ഓര്‍ബിറ്റ് മേഖലയിലും, അകലത്തിലുള്ള ഭാഗം രണ്ടാമതു പറഞ്ഞ ജിയോ സിന്‍ക്രോണസ് ഓര്‍ബിറ്റിന്റെ മേഖലയിലും ആയിരിക്കും. ഇത്തരം ഒരു ഓര്‍ബിറ്റിന്റെ ഭൂമിയോടടുത്ത ഭാഗത്തെ പെരിജീ (perigee) അകലത്തിലുള്ള ഭാഗത്തെ അപോജീ (apogee) എന്നും വിളിക്കുന്നു. പെരിജീയില്‍ ആയിരിക്കുമ്പോള്‍ ഉപഗ്രഹത്തിന് 9.88 km/second എന്ന സ്പീഡും അപോജീയിലായിരിക്കുമ്പോള്‍ 1.64 km/second എന്ന സ്പീഡും ആയിരിക്കും തുടക്കത്തില്‍ ഉണ്ടായിരിക്കുക .
പി.എസ്.എല്‍.വി പോലെയുള്ള ഉന്നത ഭാരോദ്വഹനശേഷിയുള്ള റോക്കറ്റുകള്‍ക്കു മാത്രമേ ഉപഗ്രഹങ്ങളെ ഒരു ജിയോസ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ നിക്ഷേപിക്കുവാനുള്ള ശേഷിയുള്ളൂ. ഇത്തരം ഒരു റോക്കറ്റിന്റെ പലഘട്ടങ്ങളും സ്വന്തമായ സാങ്കേതികവിദ്യകളില്‍കൂടി നിര്‍മ്മിച്ചെടുത്തു എന്നതുതന്നെ ഐ.എസ്.ആര്‍.ഓ യുടെ അഭിമാനാര്‍ഹമായ നേട്ടമാണ്.
പി.എസ്.എല്‍.വി യുടെ ഭാഗങ്ങള്‍:
നാലുഘട്ടങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുഘട്ട (മള്‍ട്ടി സ്റ്റേജ് ) റോക്കറ്റാണ് പി.എസ്.എല്‍.വി എന്നു പറഞ്ഞുവല്ലോ. ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങള്‍ ഇതിലെ വ്യത്യസ്തസ്റ്റേജുകളില്‍ ഉപയോഗിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ഡയഗ്രം നോക്കൂ(ഇതു പി.എസ്.എല്‍. വി അല്ല). ഓരോ സ്റ്റേജും ഒരു റോക്കറ്റാണ്. അവ ഒന്നിനുമുകളില്‍ ഒന്നായി ഇണക്കിച്ചേര്‍ത്ത് ഏറ്റവും മുകളില്‍ ഉപഗ്രഹംവഹിക്കാനുള്ള അറയും ചേര്‍ന്നതാണ് പൂര്‍ണ്ണരൂപത്തില്‍ നാം കാണുന്ന റോക്കറ്റ്.
അവലംബം :wikipedia commons
ബൂസ്റ്റര്‍ റോക്കറ്റുകള്‍: ഒന്നാം ഘട്ടത്തോട് ചേര്‍ത്ത് ആറ് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ എഞ്ചിന്‍ വീതമാണ് ഓരോ ബൂസ്റ്റര്‍ റോക്കറ്റുകള്‍ക്കും ഉള്ളത്. 44 സെക്കന്റാണ് ഈ ബൂസ്റ്റര്‍ റോക്കറ്റുകളുടെ പ്രവര്‍ത്തന സമയം. റോക്കറ്റ് മുകളിലേക്കുയരുവാന്‍ ആവശ്യമായ ആദ്യതള്ളല്‍ നല്‍കുന്നത് ഇവയാണ്. പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ റോക്കറ്റിന്റെ മറ്റുഭാഗങ്ങളില്‍നിന്ന് സ്വയം അവ വേര്‍പെട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും.
ഒന്നാം ഘട്ടം: ഖര രൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒന്നാം ഘട്ടമാണ് ഈ റോക്കറ്റിന്റെ ഏറ്റവും വലിപ്പമേറിയ ഭാഗം. 4860 കിലോന്യൂട്ടണ്‍ ത്രസ്റ്റ് പ്രദാനം ചെയ്യുന്ന ഈ സ്റ്റേജ് 105 സെക്കന്റ് നേരം പ്രവര്‍ത്തിക്കുന്നു. അതിനുശേഷം ഒന്നാം ഭാഗം ബാക്കി ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുന്നു.
രണ്ടാം ഘട്ടം: ദ്രവരൂപത്തിലുള്ള ഇന്ധനമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഭാഗം പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയായ വികാസ് എഞ്ചിന്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്. 725 കിലോന്യൂട്ടണ്‍ ത്രസ്റ്റ് ഈ സ്റ്റേജ് നല്‍കുന്നു. പ്രവര്‍ത്തന സമയം 158 സെക്കന്റ്. അതിനുശേഷം ഈ ഭാഗവും വേര്‍പെടുന്നു. മൂന്നാം ഘട്ടം പ്രവര്‍ത്തനമാരംഭിക്കുന്നു.
മൂന്നാം ഘട്ടം: ഖരരൂപത്തിലുള്ള ഇന്ധനമുപയോഗിച്ചാണ് ഈ ഭാഗം പ്രവര്‍ത്തിക്കുന്നത്. 328 കിലോന്യൂട്ടണ്‍ ത്രസ്റ്റ് നല്‍കുന്നു. 83 സെക്കന്റുകൊണ്ട് ഈ ഘട്ടം എരിഞ്ഞുതീരും.
നാലാം ഘട്ടം: ഇതാണ് പി.എസ്.എല്‍.വി യുടെ അവസാന ഘട്ടം. ദ്രവരൂപത്തിലുള്ള ഇന്ധനമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രണ്ട് എഞ്ചിനുകളാണ് ഈ റോക്കറ്റില്‍ ഉള്ളത്. 14 കിലോന്യൂട്ടണ്‍ ത്രസ്റ്റാണ് ഇത് പ്രദാനം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന സ്റ്റേജും ഇതുതന്നെ. 425 സെക്കന്റാണ് ഇതിന്റെ പ്രവര്‍ത്തന സമയം.
എന്തിനാണ് ബഹുഘട്ട റോക്കറ്റുകള്‍ ?
ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തേണ്ട പേലോഡിനനുസരിച്ച് റോക്കറ്റിന്റെ ഭാരോദ്വഹന ശേഷി വര്‍ദ്ധിക്കേണ്ടതുണ്ട്. അതേസമയം ഈ ശേഷിവര്‍ദ്ധനവ് റോക്കറ്റിന്റെ ആകെ ഭാരവും വര്‍ദ്ധിപ്പിക്കുന്നു. വ്യത്യസ്തഘട്ടങ്ങളുള്ള റോക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍, ഒരോ ഘട്ടവും എരിഞ്ഞുതീരുന്ന മുറയ്ക്ക് അവയെ ഉപേക്ഷിക്കുന്നതിനും, തന്മൂലം ആകെ ഭാരം കുറയ്ക്കുന്നതിനും സാധിക്കുന്നു. വേഗത വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും ഗുണകരമായ ഒരു സൌകര്യമാണിത്. ഓരോ ഘട്ടവും എരിഞ്ഞുതിരുമ്പോള്‍ റോക്കറ്റിന് നിലവിലുള്ള സ്പീഡില്‍നിന്നും വളരെ ഉയര്‍ന്ന അളവിലുള്ള ഒരു “കുതിപ്പ്” നല്‍കുവാന്‍ അടുത്ത ഘട്ടത്തിനു സാധിക്കുന്നു. ഏറ്റവും അവസാനഘട്ടമെത്തുമ്പോഴേക്കും ഉപഗ്രഹത്തിന് ആവശ്യമായ വെലോസിറ്റി കൈവരിക്കുവാന്‍ കുറഞ്ഞ ഇന്ധനച്ചെലവില്‍ സാധ്യമാകുന്നു. ഈ അവസാനഘട്ട തള്ളലാണ് ചാന്ദ്രയാന്‍ ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് നിക്ഷേപിക്കുന്നത്.
അതിന്റെ ആദ്യ ഓര്‍ബിറ്റില്‍ ചാന്ദ്രയാന്‍ ഒന്നിന്റെ പെരിജീ 255 കിലോമീറ്റര്‍ ഉയരത്തിലും അപോജീ 22860 കിലോമീറ്റര്‍ ഉയരത്തിലും ആണുള്ളത്.
ചാന്ദ്രയാത്ര:
അങ്ങനെ ചാന്ദ്രയാന്‍ അതിന്റെ താല്‍ക്കാലിക ഭുസ്ഥിര ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. ഇനി ഈ ഭ്രമമണപഥത്തിന്റെ വിസ്തൃതിക്രമേണ വര്‍ദ്ധിപ്പിക്കുന്ന ജോലികളാണ് നിര്‍വ്വഹിക്കുവാനുള്ളത്. അതിരിക്കട്ടെ, എന്തിനാണ് ചാന്ദ്രയാനെ ഒരു ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിച്ചിരിക്കുന്നത്? പറയാം. ഒരു നിശ്ചിത വേഗതയില്‍ ഒരു ഭ്രമണപഥത്തില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഗ്രഹത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ ഭ്രമണപഥത്തിന്റെ വ്യാസം കൂടും - അതായത് അത് ഭൂമിയില്‍ നിന്നും കൂടുതല്‍ അകലും. കുറച്ചാല്‍ ഭ്രമണപഥത്തിന്റെ വ്യാസം കുറയും - അതായത് ഭൂമിയുമായി അടുക്കും. പരിധിവിട്ട് വേഗത കുറച്ചാല്‍ തിരികെ ഭൂമിയിലേക്ക് വീഴുന്ന ഒരു പാതയിലെത്തും !
ഈ ഓര്‍ബിറ്റില്‍ ചാന്ദ്രയാന്‍ ഉപഗ്രഹം പെരിജീ പൊസിഷനില്‍ ആയിരിക്കുമ്പോള്‍ അതിലെ റോക്കറ്റ്എഞ്ചിനുകള്‍ (ഇവയെ അപോജീ മോട്ടോറുകള്‍ എന്നും വിളിക്കും) പ്രവര്‍ത്തിപ്പിച്ച് അതിനെ കൂടുതല്‍ വിസ്തൃതമായ മറ്റൊരു പാതയിലേക്ക് മാറ്റുന്നു. താഴെയുള്ള ചിത്രം ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ. പെരിജിയില്‍ വച്ച് പത്തോ ഇരുപതോ കിലോമീറ്റര്‍ മാത്രം ഉയരം കൂട്ടിയാല്‍ അതിന്റെ അപ്പോജിയിലെ വ്യത്യാസം പതിനായിരക്കണക്കിനു കിലോമീറ്റര്‍ വരും!
അവലംബം : ISRO website
ഈ ചിത്രത്തില്‍ കാണുന്നതുപോലെ ചാന്ദ്രയാന്‍ ഒന്നിന്റെ ഭ്രമണപഥം ക്രമേണ വര്‍ദ്ധിപ്പിച്ചുകൊണ്ടുവന്ന് അവസാനം അതിനെ ഒരു ട്രാന്‍സ്-ലൂണാര്‍ ഇന്‍ജക്ഷന്‍ എന്നറിയപ്പെടുന്ന റൊക്കറ്റ് പ്രവര്‍ത്തിപ്പിക്കലില്‍ കൂടി ചന്ദ്രനെ ലക്ഷ്യമാക്കി പോകുന്ന ഒരു പാതയിലേക്ക് കൊണ്ടുവരുന്നു. 3,84,400 കിലോമീറ്റര്‍ ദൂരത്തിലാണ് ചന്ദ്രന്റെ സ്ഥാനം എന്നറിയാമല്ലോ? ഒരു കാര്യം ഇവിടെ ഓര്‍ക്കേണ്ടത്, ചന്ദ്രന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തേക്കല്ല ഇപ്രകാരം വാഹനം തിരിച്ചുവിടേണ്ടത് എന്നതാണ്. വാഹനത്തിനു ചന്ദ്രന്റെ പരിധിയിലെത്തുവാന്‍ വേണ്ട ദിവസങ്ങള്‍ക്കൊടുവില്‍ ചന്ദ്രന്‍ എത്തുന്ന ദിശയിലേക്ക് വേണം അതിനെ തിരിച്ചു വിടേണ്ടത്. ഇനിയും പതിനഞ്ചു ദിവസങ്ങളോളം കഴിഞ്ഞെങ്കിലേ ചാന്ദ്രയാന്‍ ഈ പാതയിലൂടെയുള്ള യാത്ര ആരംഭിക്കൂ. ഈ യാത്രയുടെ അവസാനം വാഹനം ഭൂമിയുടെ ആകര്‍ഷണത്തില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് പ്രവേശിക്കുന്നു. ഒന്നു രണ്ടു പാത കൃത്യമാക്കല്‍ (mid course corrections) സമയങ്ങളില്‍ മാത്രമേ റോക്കറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നുള്ളൂ.
ആ യാത്രയുടെ അവസാനം ലൂണാര്‍ ഇന്‍സേര്‍ഷന്‍ മനൂവര്‍ എന്ന ഒരു ‘അഭ്യാസമാണ്’. ഒരു പ്രത്യേക ആംഗിളില്‍ ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് വാഹനത്തെ കടത്തണം. ഈ കോണ്‍ കുറഞ്ഞുപോയാല്‍ ചന്ദ്രന്റെ പരിസരത്തെങ്ങും എത്താതെ വാഹനം ശൂന്യാകശത്ത് കറങ്ങിത്തിരിയും.ആംഗിള്‍ കൂടിപ്പോയാല്‍ ചന്ദ്രനെ ചുറ്റുന്നതിനുപകരം നേരെ ചന്ദ്രോപരിതലത്തില്‍ പോയി പതിക്കും! എത്രത്തോളം സങ്കീര്‍ണ്ണമാണ് ഈ ഘട്ടം എന്നാലോചിച്ചു നോക്കൂ. ചന്ദ്രോപരിതലത്തില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള ഒരു താല്‍ക്കാലിക ഭ്രമണപഥത്തിലേക്കാണ് ആദ്യം ഉപഗ്രഹം കടക്കുക. നവംബര്‍ 8 ന് ചാന്ദ്രയാന്‍ ചന്ദ്രനു ചുറ്റുമുള്ള ഈ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.അവിടെനിന്ന് പടിപടിയായി അതിനെ കുറേക്കൂടി അടുത്ത (100 കിലോമീറ്റര്‍) ഒരു സ്ഥിരഭ്രമണപഥത്തിലേക്ക് മാറ്റും. അതിനും ഒരാഴ്ചയ്ക്കു ശേഷമാണ് ലൂണാര്‍ ഇംപാക്റ്റ് പ്രോബ് മാതൃവാഹനത്തില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ പതിക്കുക.
ഐ.സ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞര്‍ ഈ കടമ്പകളൊക്കെയും വിജയകരമായി പൂര്‍ത്തിയാക്കുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.
ദൌത്യത്തിന്റെ ലക്ഷ്യങ്ങള്‍:
1. ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.
2. എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളില്‍ കെമിക്കല്‍ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.
3. ധൃവപ്രദേശങ്ങളില്‍, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.
4. ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.
5. ചന്ദ്രനിലെ ഗര്‍ത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.
6. ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങള്‍ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.
ഭാവി ദൌത്യങ്ങള്‍:
2015 ഓടൂ കൂടി മനുഷ്യനെ ചന്ദ്രനിലെത്തിക്കുവാന്‍ സാധിക്കും എന്നാണ് ഐ.എസ്.ആര്‍.ഓ യുടെ പ്രത്യാശ. ഇതിനായി ഒട്ടനവധികാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. മനുഷ്യനേയും വഹിച്ച് പോകുന്ന വാഹനത്തിന്റെ ഡിസൈനും ഭാരവും ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ജീവിക്കുവാന്‍ വേണ്ട വായു, ഭക്ഷണം മറ്റ് ജീവന്‍ രക്ഷാഉപകരണങ്ങള്‍,, ചന്ദ്രനില്‍ ഇറങ്ങാനും തിരികെ വരാനും വേണ്ട ഇന്ധനം എല്ലാം കൂടി ഒരു ചാന്ദ്രവാഹനത്തിനു ടണ്‍കണക്കിനു ഭാരംവരും. ഇത്രയും ഭാരത്തെ മേല്‍ വിവരിച്ചതുപോലെയുള്ള ഭൂസ്ഥിരഭ്രമണപഥത്തിലേക്ക് എത്തിക്കുവാന്‍ നിലവിലുള്ള പി.എസ്.എല്‍.വി റോക്കറ്റുകൊണ്ട് സാധിക്കില്ല. ഇപ്പോഴതിനുള്ളതിന്റെ നാലിരട്ടിശേഷിയെങ്കിലും ഉള്ള റോക്കറ്റുകള്‍ക്കുമാത്രമേ ഇതൊക്കെ സാധ്യമാവുകയുള്ളു.അത്തരം ഒരു റോക്കറ്റ് നിര്‍മ്മിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഐ.സ്.ആര്‍. ഓ ആരംഭിച്ചിട്ടുണ്ട്.
ഏതായാലും അണുവായുധങ്ങള്‍ ഉണ്ടാക്കാനുള്ള നൂറു നൂറു പരീക്ഷണങ്ങളേക്കാള്‍ മനുഷ്യരാശിക്ക് എത്രയോ പ്രയോജനകരമാവുന്ന പരീക്ഷണങ്ങളാണ് ഇവ! ഇന്ത്യയിലെ ഇതര വാര്‍ഷികച്ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 386 കോടി രൂപ എന്നുപറയുന്നത് വലിയൊരു ചെലവല്ലെന്ന് കാണാം. അങ്ങനെ നമുക്കും, ഓരോ ഭാരതീയനും അഭിമാനിക്കാം, നമ്മുടെ രാജ്യവും സ്പേസ് ടെക്നോളജിയില്‍ മറ്റുപലരേയും അപേക്ഷിച്ച വളരെ മുമ്പിലാണെന്ന്.
ഈ പോസ്റ്റിന്റെ രണ്ടാംഭാഗം ചാന്ദ്രയാത്രയുടെ പിന്നെലെ ശാസ്ത്രകഥകള്‍ ഇവിടെ
കൂടുതല്‍ വായനയ്ക്ക് :
1. ചാന്ദ്രയാന്‍ ഒന്ന് - ഐ.എസ്.ആര്‍.ഓ വെബ്‌സൈറ്റ്
2. പി.എസ്.എല്‍.വി - വിക്കിപീഡിയ പേജ്
=======================
ഒരു Update :
ഈ പോസ്റ്റിലെ കമന്റുകളില്‍ വന്ന ഒരു ചോദ്യം “എന്തുകൊണ്ടാണ് കൌണ്ട് ഡൌണ്‍ താഴേക്ക് എണ്ണൂന്നത്? റോക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത സമയം നിശ്ചയിച്ചാല്‍ പോരേ”. ഇതിന്റെ ഉത്തരം ഇവിടെ ചേര്‍ക്കുന്നു:
റോക്കറ്റ് വിക്ഷേപണം പോലെയുള്ള സുപ്രധാന ഓപ്പറേഷനുകളില്‍ സമയത്തിനുള്ള പ്രാധാന്യം അറിയാമല്ലോ. സെക്കന്റുകള്‍ മാത്രമല്ല, മില്ലി സെക്കന്റുകള്‍ പോലും അതില്‍ സുപ്രധാനമാണ്. ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളും ഗ്രൗണ്ട് കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളും എല്ലാം ഒരേ ക്ലോക്ക് സ്പീഡില്‍, ഒരേ ക്ലോക്ക് കൗണ്ടില്‍ പ്രവര്‍ത്തിക്കേണ്ടത് വളരെ വളരെ അവശ്യമാണ്, എല്ലാം കിറുകൃത്യമായി നടക്കുവാന്‍. സ്പേസ് ഷട്ടിലിനെപ്പറ്റി വായിച്ചകൂട്ടത്തില്‍ ഒരു കാര്യം വളരെ രസകരമായി തോന്നി. അതിലെ അഞ്ച് ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളും ഒരേ ക്ലോക്ക് സ്പീഡിലും കൗണ്ടിലും ആക്കിയെടുക്കുന്നത് തന്നെ ഓരോ യാത്രയ്ക്കും മുമ്പുള്ള ഒരു പ്രധാന പടിയാണ്. ഇതില്‍ നിന്നൊക്കെ സമയത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ.
എന്നിരുന്നാലും നാം ഇപ്പോള്‍ പറഞ്ഞ സമയത്തിന് , നമ്മുടെ ദൈനം ദിന ക്ലോക്ക് സമയമായ അഞ്ചുമണി, ആറരമണി തുടങ്ങിയ മണിക്കണക്കുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല, ഉണ്ടാവേണ്ട ആവശ്യവുമില്ല. കാരണം ഭൂമിയ്ക്കു വെളിയില്‍, മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശവാഹനത്തെ സംബന്ധിച്ചിടത്തോളം, അതു വിക്ഷേപിച്ച സ്ഥലത്ത് ഇപ്പോള്‍ എത്രമണിയായി എന്നതില്‍ ഒരു പ്രാധാന്യവും ഇല്ല. ഒരു സ്പേസ് മിഷനെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് എത്രസെക്കന്റ് അല്ലെങ്കില്‍ എത്രമിനിറ്റ്, എത്രമണിക്കൂര്‍ കഴിഞ്ഞു, എത്ര ബാക്കിയുണ്ട് എന്നൊക്കെയാണ് കണക്കാക്കുന്നത്. അതിനനുസരിച്ചാണ് ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറുകളും ഗ്രൗണ്ട് കമ്പ്യൂട്ടറുകളുമൊക്കെ പ്രവര്‍ത്തിക്കുന്നത്.
ഇങ്ങനെ ഒരു മിഷന്റെ (പദ്ധതി) സ്റ്റാര്‍ട്ടിംഗ് പോയിന്റിനെ T എന്നാണ് പറയുന്നത്. T സെക്കന്റിലാണ് റോക്കറ്റ് ലിഫ്റ്റ് ഓഫ് ചെയ്യുന്നത്. T സെക്കന്റിനു പിന്നിലേക്കുള്ള സമയത്തെ T minus എന്നും T യ്ക്കു ശേഷമുള്ള സമയത്തെ T Plus എന്നുമാണ് വിളിക്കുന്നത്. T യില്‍ നിന്നും ഇത്രമണിക്കൂര്‍ മുമ്പ് തന്നെ അവസാനവട്ട പരിശോധനകള്‍ ആരംഭിക്കുന്നു. സോഫ്റ്റ്‌വെയര്‍, കമ്പ്യൂട്ടറുകള്‍, അവയുടെ ബാക്കപ്പ് സിസ്റ്റങ്ങള്‍, നാവിഗേഷന്‍ സിസ്റ്റം ഇങ്ങനെ വിവിധഭാഗങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം, റോക്കറ്റിന്റെ വിവിധഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നു. ലോഞ്ച് പാഡില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ “T മൈനസ് ഇത്ര മണിക്കൂര്‍“ മുതല്‍ ഒരു ഷെഡ്യൂള്‍ അനുസരിച്ച് അവസാനഘട്ട ജോലികള്‍ ആരംഭിക്കുന്നു. ഇതാണ് കൗണ്ട് ഡൗണ്‍ എന്നു നമ്മള്‍ വിളിക്കുന്ന പ്രൊസീഡ്വര്‍.
T minus ഇത്രമണിക്കൂര്‍ എന്ന കണക്കിലായിരിക്കും ആരംഭത്തില്‍ കൗണ്ട് ഡൗണ്‍ ചെയ്യുന്നത്, ടി യോടടുക്കുംതോറും അത് മിനിറ്റ്, സെക്കന്റ് ഇങ്ങനെ മാറുന്നു. ഇതിനിടയില്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന T- hold കളും ഉണ്ടാവും. അതായത് ഈ ഹോള്‍ഡിംഗ് ഭാഗങ്ങളില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് താല്‍ക്കാലികമായി നിര്‍ത്തുന്നു. ഒടുവില്‍ ടി യിലേക്ക് ഈ കൗണ്ട് ഡൗണ്‍ അടുക്കുന്നു. അവസാന പത്തു സെക്കന്റുകളാണ് ഉറക്കെ എണ്ണുന്നത് നാം കേള്‍ക്കുന്നത്. കൌണ്ട് ഡൌണിന്റെ അവസാനത്തെ ഓരോ മില്ലിസെക്കന്റിലൂം ഓരോ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
T-4 സെക്കന്റിനോടടുപ്പിച്ചാണ് എഞ്ചിന്‍ സ്റ്റാര്‍ട്ടാവുന്നത്. T-2, T-1, T, T+1, T+2 എന്നിങ്ങനെ ക്ലോക്ക് മുമ്പോട്ട് പോകുന്നു. മുന്‍പു പറഞ്ഞതുപോലെ കൃത്യമായും Tസെക്കന്റില്‍ റോക്കറ്റ് മുകളിലേക്ക് ഉയരും. വീണ്ടും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും T കൗണ്ടിനനുസരിച് മുമ്പോട്ട് പോകും. ഉദാഹരണത്തിന് ചാന്ദ്രയാന്റെ കാര്യത്തില്‍ ഇനി വരാന്‍ പോകുന്ന ഓരോ പ്രവര്‍ത്തനങ്ങളും ഇങ്ങനെ T കൗണ്ടില്‍ നിന്ന് മുമ്പോട്ടാണ് പോകുന്നത്.
74 comments:
ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചാന്ദ്രയാനെപ്പറ്റി ഒരു അവലോകനം.
അപ്പു,
വിശദമായ അവലോകനത്തിനു നന്ദി.
ഇന്നു രാവിലെ ചാന്ദ്രയാന്റെ ആ പുറപ്പാട്
ടി വി യില്‍ കണ്ട്, ഞാന്‍ ചെറിയൊരു പോസ്റ്റ്
(സന്തോഷം അറിയിക്കാന്‍) ഇട്ടിരുന്നു.ഈ നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍!
ആശംസകളും.
അവലോകനം വളരെ നന്നായി അപ്പുച്ചേട്ടാ..ഇന്‍ഡ്യക്കിത് അഭിമാനത്തിന്റെ നിമിഷങ്ങള്‍..പോസ്റ്റിനും ഇന്‍ഡ്യന്‍ ശാസ്ത്രഞ്ജന്മാര്‍ക്കും അഭിനന്ദനങ്ങള്‍
വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനങ്ങള്‍ . ചാന്ദ്രയാന്‍ -1 ബാക്കി ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കട്ടെ എന്ന് ആശംസിക്കുന്നു.
അപ്പു, ഇത്ര വിശദമായി എഴുതിയതിന് നന്ദി. അഭിനന്ദനങ്ങള്‍.
ചാന്ദ്രയാന്‍ -1 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് അതിന്റെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അത് ഇവിടെ കാണാം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍) . പക്ഷേ എനിക്ക് ഇത്ര വിശദമായി എഴുതാനുള്ള ക്ഷമയോ സമയമോ കിട്ടാതിരുന്നതിനാല്‍ കുറച്ച് കാര്യങ്ങളില്‍ ഒതുക്കി.
അപ്പു വിവരങ്ങള്‍ക്കു നന്ദി.
“ഇന്ത്യയിലെ ഇതര വാര്‍ഷികച്ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 386 കോടി രൂപ എന്നുപറയുന്നത് വലിയൊരു ചെലവല്ലെന്ന് കാണാം. “
ഇത് ഇവിടെ പരാമര്‍ശിച്ചത് നന്നായി.
-സുല്‍
വിശദമായ ഈ ലേഖനത്തിന് ആദ്യമേ നന്ദി, അപ്പുവേട്ടാ...
വായിയ്ക്കുമ്പോള്‍ തന്നെ ഒരു രോമാഞ്ചം തോന്നുന്നു. ഇന്ത്യയുടെ മറ്റു സ്വപ്നങ്ങളും യഥാര്‍ത്ഥ്യമാകട്ടെ.
:)
അപ്പു, കൊള്ളാം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.
ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്കും അപ്പുവിനും അഭിനന്ദനങ്ങള്‍ :)
നമ്മള്‍ തമ്മില്‍ ഇതു വരെ കാണാന്‍ സാധിച്ചില്ലല്ലോ. മാഷ് ചന്ദ്രനില്‍ പോകുമ്പോള്‍ പറയണം, നമുക്ക് അവിടെ വെച്ച് കാണാം.
Thanks for this very detailed and informative article !!
Appreciate your initiative and patience to write such informative stuffs always!
നാലു മലയാള പത്രങ്ങള്‍ നോക്കിയതിന്‍റെ രത്നച്ചുരുക്കം ഈ ഒരൊറ്റ ബ്ലോഗു പോസ്റ്റില്‍ കിട്ടി.
നന്ദി
അപ്പൂ...
നമ്മള് കരീം മാഷിന്റെ കമന്റിന്റെ വാലേ തൂങ്ങി..
വിവരണം കലക്കീട്ടാ...:)
ഉപകാരപ്രദം.
ചാത്തനേറ്: ചന്ദ്രനിലെ ആദ്യ മലയാളി ചായക്കട, ഫ്ലാറ്റ് എന്നിവ എപ്പോഴാ തുടങ്ങുന്നേ?
എന്തായാലും അന്ന് രാവിലെ ഒരു കുടയുമെടുത്താ വീട്ടീന്നിറങ്ങിയേ, പണ്ടത്തെപ്പോലെ പകുതിക്കു വച്ച് തിരിച്ച് പോരണമെന്ന് അമ്പിളിയാനത്തിനു തോന്നിയാലോ ന്ന് വച്ച്.
നന്ദി അപ്പുവേട്ടാ...
ഇത്രേം വിശദമായ ഒരു പോസ്റ്റിന്.
അപ്പുണ്ണി മാഷെ..
ആദ്യം തന്നെ ചന്ദ്രയാനിന്റെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചവര്‍ക്കും വഴികാട്ടികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഈയവസരത്തില്‍ അര്‍പ്പിക്കുന്നു അതോടൊപ്പം എന്റെ സന്തോഷവും പ്രകടിപ്പിക്കുന്നു.
ഈ പോസ്റ്റ് വായിച്ചപ്പോള്‍, റോക്കറ്റിന്റെ സാങ്കേതിക വിവരണവും ലക്ഷ്യവും വായിച്ച് അത്ഭുതസംഭ്രാന്തനയതിനേക്കാള്‍, അപ്പു ഭായിയുടെ അറിവിന്റെ,മനോഭാവത്തിന്റെ ആഴം കണ്ട് അന്തം വിടുകയാണ്.
ബ്ലോഗിന്റെ അര്‍ത്ഥം അല്ലെങ്കില്‍ ജീവന്‍ ഇത്തരം പോസ്റ്റുകളിലാണെന്ന് നിസ്സംശയം പറയാം.
എനിക്കൊരു സംശയം ഉണ്ട്.. ഇവിടെ പറഞ്ഞുവല്ലൊ നാല് സ്റ്റേജ് ഉണ്ടെന്ന്, ആദ്യത്തെ രണ്ടു സ്റ്റേജില് നിന്നും വിട്ടു പോകുന്ന ഭാഗങ്ങള് (അങ്ങിനെതന്നെയല്ലെ) ബംഗാള് കടലില് അല്ലെങ്കില്‍ ഭൂമിയില്‍ പതിക്കുന്നുവെന്ന് അങ്ങിനെ പതിക്കുമ്പോള്‍ അത് മനുഷ്യ നിര്‍മ്മിതമായ സാധനങ്ങളില്‍ വീഴാനും സാദ്ധ്യതയില്ലെ? (ബോട്ട്, കപ്പല്‍) അതൊ ഈ വീഴുന്ന ഭാഗം കൃത്യമായ സ്ഥലത്തുതന്നെ പതിക്കുമൊ. എന്നാല്‍ മൂന്നും നാലും ഘട്ടത്തില്‍ വേര്‍പെട്ടു പോകുന്ന ഭാഗങ്ങള്‍ എവിടെയാണ് പോകുന്നത്? ഇത് ശൂന്യാകാശത്താണെങ്കില്‍ മറ്റുള്ളവയുമായി കൂട്ടിയിടിക്കില്ലെ? അങ്ങിനെ ഇടിക്കാതിരിക്കാനുള്ള സംവിധാനം ഈ കൊഴിഞ്ഞുപോകുന്ന ഭാഗങ്ങളില്‍ ഉണ്ടാകുമൊ?
ചുരുക്കി ചോദിക്കുന്നു ഈ കൊഴിഞ്ഞു പോകുന്ന ഘട്ടത്തിലെ യന്ത്രഭാഗങ്ങള്‍ കൊണ്ട് അപകട സാദ്ധ്യതയുണ്ടൊ?
ഒരിക്കല്‍ക്കൂടി സന്തോഷം പ്രകടിപ്പിക്കുന്നു ഒപ്പം അപ്പുണ്ണിക്ക് നന്ദിയും പറയുന്നു
കുഞ്ഞന്‍സിനൊരു മറുപടി: ശരിയാണോ എന്ന് മൊത്തം ഉറപ്പൊന്നുമില്ല.. എന്നാലും ഉപേക്ഷിക്കപ്പെടുന്ന ഭാഗങ്ങള്‍ താഴോട്ടേക്കുള്ള വീഴ്ചയില്‍ ഘര്‍ഷണം കൊണ്ട് ചൂട് പിടിച്ച് കത്തി ഉരുകി ചാരമായി ആവും താഴെ എത്തുക.
ഇനി ഇത് ശൂന്യാകാശത്താണെങ്കില്‍ അവിടെത്തന്നെ കിടന്ന് കറങ്ങും. ബഹിരാകാശത്ത് വളരെയധികം ഇങ്ങനുള്ള വേസ്റ്റ് സാധനങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു എന്നും എവിടോ വായിച്ചതായി ഒരോര്‍മ്മ...
കുഞ്ഞന്‍സ്,
കുട്ടിച്ചാത്തന്‍ പറഞ്ഞ ഉത്തരത്തില്‍ ശരിയും തെറ്റും ഉണ്ട്. റോക്കറ്റിന്റെ ആദ്യഘട്ടവും ബൂസ്റ്റര്‍ റോക്കറ്റുകളും താരതമ്യേന കുറഞ്ഞ ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുക. ഇത് വായുമണ്ഡലവുമായി ഉരസി കരിഞ്ഞുപോവുകയില്ല. ഇവവന്നു വീഴുന്ന ഏരിയഏകദേശം കൃത്യമായി തന്നെ പ്രവചിക്കുവാന്‍ സാധിക്കും. അതിനാല്‍ ആ ഭാഗത്തെ വിക്ഷേപണമുള്ള സമയത്ത് കപ്പലുകളോ ബോട്ടുകളോ അനുവദിക്കുകയില്ല. എന്നാല്‍ അറുപതുകിലോമീറ്ററിനും മുകളില്‍ വച്ച് ഉപേക്ഷിക്കുന്ന ഭാഗങ്ങള്‍ തിരികെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വായുമായുള്ള ഉരസലില്‍ കത്തിപ്പോകും. ഒരു ഉദാഹരണം പറയാം. സ്പേസ് ഷട്ടില്‍ വിക്ഷേപണത്തില്‍ അതിന്റെ ബൂസ്റ്റര്‍ റോക്കറ്റുകള്‍ അറ്റ്ലാന്റിക്കില്‍ നിന്ന് തിരികെ വീണ്ടെടുക്കുന്നുണ്ട്, വീണ്ടൂം ഉപയോഗിക്കുന്നതിനായി. എന്നാല്‍ ഷട്ടിലിനോടൊപ്പം വളരെ ഉയരത്തിലേക്കെത്തുന്ന ഫ്യുവല്‍ടാങ്ക് അവിടെവച്ച് ഉപേക്ഷിക്കുന്നു. ടാങ്ക് അല്പസമയത്തിനുള്ളീല്‍ തിരീകെ വീഴുവാന്‍ തുടങ്ങും. ഇത് അന്തരീക്ഷത്തില്‍ വച്ച് കത്തിപ്പോവുകയാണു ചെയ്യുക. വളരെ ഉയരത്തില്‍ വച്ച് ഉപേക്ഷിക്കപ്പെടുന്ന ഭാഗങ്ങള്‍ കുട്ടിച്ചാത്തന്‍ പറഞ്ഞതുപോലെ “സ്പേസ് കച്ചടാസ്” കുറേ അവിടെ കറങ്ങുന്നുണ്ട്. ഇതില്‍ പലതും കുറേനാള്‍ കഴിയുമ്പോള്‍ തിരികെ പതിയെ അന്തരീക്ഷത്തിലേക്ക് കടക്കും, ചാരമാകും. ജിയോസ്റ്റേഷനറി ഓര്‍ബിറ്റിന്റെ കാര്യം പറഞ്ഞൂവല്ലോ. ഇത്തരം ഓര്‍ബിറ്റിലേക് വിക്ഷേപിക്കുന്ന വാഹനങ്ങളുടെ ഉപേക്ഷിക്കപ്പെട്ട ഭാഗങ്ങള്‍ ഭ്രമണപഥത്തിന്റെ പെരിജീ ഭാഗത്തുവച്ച് പതിയെ പതിയേ വേഗതക്കുറവ് അനുഭവപ്പെട്ട് തിരികെ അന്തരീക്ഷത്തിലേക്കു തന്നെ വരുമെന്നും എവിടെയോ വായിച്ചതോര്‍ക്കുന്നു.
കുഞ്ഞാ, അഭിപ്രായങ്ങള്‍ക്കും ചോദ്യത്തിനും നന്ദി.
കുട്ടിച്ചാത്തനോട്: ആദ്യകമന്റില്‍ ഐ.എസ്.ആര്‍.ഓ യുടെ പരാജയപ്പെട്ട മിഷനുകളെപ്പറ്റി തമാശരൂപേണ പറഞ്ഞതു കണ്ടു. ശരിക്കും പറഞ്ഞാല്‍, റോക്കറ്റ് ടെക്നോളജിയും സൈക്കിള്‍ ബാലസ് ആര്‍ജിക്കുന്നതുപോലെയാണ്. ഒന്നു വീഴാതെ ആരും ഒറ്റയടിക്ക് ബാലസിലാവില്ല. അമേരിക്കന്‍ ബഹിരാകശ ചരിത്രം ഒന്നു നോക്കൂ. മനുഷ്യനെ ചന്ദ്രനിലേക്കയയ്ക്കുന്നതിനു മുമ്പ് എത്രയോ റോക്കറ്റുകള്‍ പരാജയമടഞ്ഞൂ. അതുവച്ചുനോക്കുമ്പോള്‍ പി.എസ്.എല്‍.വിയുടെ ആകെ 11 പറക്കലുകളില്‍ രണ്ടെണ്ണം മാത്രമാണ് പരാജയമായത്. പറഞ്ഞൂന്നേ ഉള്ളൂട്ടാ.. :-)
കുഞ്ഞനുവേണ്ടി ഒരു ക്ലാരിഫിക്കേഷന്‍ കൂടി.
ഇത്തരം വലിയ റോക്കറ്റ് ലോഞ്ചുകളെല്ലാം എപ്പോഴും കിഴക്കുഭാഗത്തേക്കാണ് ചെയ്യുക. ഭൂമി പടീഞ്ഞാറൂനിന്നും കിഴക്കോട്ടാണല്ലോ കറങ്ങുന്നത്. ഈ കറക്കത്തിന്റെ അതേ ദിശയില്‍ വിക്ഷേപിക്കുന്നതിനാല്‍ റോക്കറ്റ് പോകുന്ന ദിശ എല്ലാ വിക്ഷേപണങ്ങളീലും ഒന്നുതന്നെയായിരിക്കും. അതിനാല്‍ ആദ്യ ഘട്ടങ്ങളുടെ അവശിഷ്ടങ്ങള്‍ പതിക്കുന്ന മേഖല ഏറെക്കുറെ കണക്കാക്കുവാന്‍ സാധിക്കും. അതുപോലെ അതുവഴി വിമാനങ്ങളേയും ലോഞ്ചിനു കുറേ സമയം മുമ്പും പിന്‍പും അനുവദിക്കില്ല എന്നു കേട്ടിട്ടുണ്ട്.
അപ്പുവിന്റെ പോസ്റ്റിനെടുത്ത സമയം
പ്രയോജനപ്രദമായ എന്തെല്ലാം കാര്യത്തിനുപയോഗിക്കാമായിരുന്നു, അസൂയ എന്ന് കരുതിയാല്‍ എനിക്കൊരു ചുക്കും ഇല്ല
എന്നെ അപ്പൂന് നേരിട്ടറിയില്ലല്ലൊ:)
പിന്നെ ഈ പോസ്റ്റിനോട് എന്റെ വിയോജിപ്പ് അറിയിക്കുന്നു, നമ്മുടെ നാട്ടില്‍ ആ 386 കോടി രൂപ കൊണ്ട് എത്ര ടാപ്പ് പിടിപ്പിക്കാമായിരുന്നു, എത്ര കിണര്‍ കുഴിക്കാമായിരുന്നു, അതും പോകട്ടെ ദാരിദ്ര്യത്തില്‍ കഴിയുന്ന എത്ര കുടുംബങ്ങളെ ഉദ്ധരിക്കാമായിരുന്നു ഈ 386 കോടി എന്നറിയുമ്പോഴാണ് അതിന്റെ വില മനസിലാവുന്നത്.
അതൊക്കെ ചെയ്യാതെ ചന്ദ്രനിലേക്ക് വാണം വിട്ടു വെള്ളം ഉണ്ടോന്ന് നോക്കുന്നത് ശരിയായില്ല എന്നത് തന്നെ ആണ് എന്റെ അഭിപ്രായം!
ആ തുക അത്ര കുറച്ച് കാണേണ്ടതില്ല സുല്ലേ, അതുകൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ നടന്നേനേ?
ഉപകാരപ്രദം... :)
ഇത്ര വിശദമായി എഴുതാന്‍ കുറേ എഫോര്‍ട്ട് ഇട്ട് കാണുമല്ലോ..
സാജന്‍ പറഞ്ഞതിനോട് ശക്തമായ വിയോജിപ്പാണ് എനിക്കുള്ളത്. കാരണം, നമ്മുടെ ഇന്ത്യയില്‍ ഇങ്ങനെ “ഗുണംവരുന്നകാര്യങ്ങള്‍” ചെയ്യാനാണെങ്കില്‍ ഒരായിരം കൂട്ടം ഉണ്ട്. പക്ഷേ സ്വന്തം കാര്യം മാത്രം നോക്കുന്ന രാഷ്ട്രീയക്കാരും, ഓരോ പ്രോജക്റ്റ് വരുമ്പോഴും അതിലെത്രകോടീ എന്റെ പോക്കറ്റില്‍ പോകും എന്നു മാത്രം ചിന്തിക്കുന്ന ഇടനിലക്കാരും ഒക്കെയുള്ള ഈ നാട്ടില്‍, നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയില്‍ പോസ്റ്റിറ്റീവായ മാറ്റങ്ങള്‍ വരണം എന്നാഗ്രഹിക്കുന്നവര്‍ വളരെ കുറവാണ്. ഒരു റോഡുപണിയുടെ കാര്യം തന്നെ നോക്കൂ. അപ്പോള്‍, പിന്നെ സമൂഹത്തെ മുഴുവന്‍ ഉദ്ധരിച്ചീട്ട് ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്കു പോകാം എന്നുകരുതിയിരുന്നാല്‍ അതിനു സൂര്യന്‍ പടിഞ്ഞാറുദിക്കുകയും, കാക്ക മലര്‍ന്നു പറക്കുകയും ഒക്കെ വേണം. ഇന്ത്യയുടെ ഒരുവര്‍ഷത്തെ പ്രതിരോധച്ചിലവ്, കൂടെക്കൂടെയുള്ള ഇലക്ഷന്‍ മാമാങ്ക ചെലവ് അങ്ങനെ പലതുമായി ഈ തുക താരതമ്യം ചെയ്താല്‍ വലിയ കൂടുതലൊന്നുമല്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ. ഇത്തരം പരീക്ഷണങ്ങളുടെ ഗുണഫലങ്ങള്‍ ഇന്തയ്ക്കാര്‍ക്കുമാത്രമല്ല, മനുഷ്യരാശിക്കും മുഴുവന്‍ വിലപ്പെട്ട സംഭാവനയാണ് നല്‍കുക. ചന്ദ്രനില്‍ നിന്ന് വെള്ളം കുഴിച്ചെടുത്തുകൊണ്ടുവന്ന് ഇവിടെ ഉപയോഗിക്കുവാന്‍ വേണ്ടിയല്ല, ചന്ദ്രോത്പത്തി, അതിനെങ്ങനെ ഈ മാറ്റം വന്നു, പ്രപഞ്ചോത്പത്തിയെപ്പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങി എന്തെല്ലാം പ്രയോജനമുള്ള വിവരങ്ങള്‍ ഈ പദ്ധതികള്‍ തരും. അതുകൊണ്ട് നടക്കട്ടെ, ചാന്ദ്രയാന്‍ മുമ്പോട്ട് തന്നെ പോകട്ടെ.
സാജന്‍ ഭായി..
മാവ് നടുമ്പോള്‍ നട്ട ആള്‍ക്കായിരിക്കില്ല അതിന്റെ ഫലങ്ങള്‍ കഴിക്കാന്‍ പറ്റുന്നത് അതു ചിലപ്പോള്‍ അടുത്ത തലമുറയിലെ ആളുകള്‍ക്കാവും. ഇപ്പോ ഞാന്‍ പറയാറുണ്ട് പണ്ട് അച്ഛന്‍ കുറെ സ്ഥലം വാങ്ങിയിട്ടിരുന്നെങ്കില്‍ ഇന്ന് ഞങ്ങള്‍ക്ക് പ്രയോജനമായേനെ...
അപ്പൂ പോസ്റ്റിനു നന്ദി.
സാജാ, കൈയിൽ ഒരല്പം നെല്ലുണ്ടെന്കിൽ അതു മുഴുവന്‍ കുത്തി അരിയാക്കി കഞ്ഞി വെച്ചു കുടിക്കരുത്. ഒരല്പം നട്ടാൽ നാളെ ഗുണമുണ്ടാവും ;-)
:)
ഉപകാരപ്രദം.
എന്റെ പോസ്റ്റില്‍ ഒരു കമന്റിന്റെ മറുപടി ആയി ഇട്ട കമന്റിന്റെ ഒരു ഭാഗം ഇവിടെ പേസ്റ്റ് ചെയ്യുന്നു.
ഇന്ത്യ എന്തിന് പോകുന്നു എന്നൊക്കെ പല പോസ്റ്റുകളിലും കമന്റുകളിലും ഞാനും കണ്ടിരുന്നു. ഒരു തരം പിന്തിരിപ്പന്‍ ചോദ്യമായി മാത്രം ഞാന്‍ അതിനെ കണക്കാക്കുന്നു. ഇന്ത്യ അവിടെ പോയത് കൊണ്ട് പട്ടിണിക്കാര്‍ക്ക് എന്തു നേട്ടം എന്നുവരെ ചോദിക്കുന്നവരുണ്ട്. ശരിയാണ്. പക്ഷേ പോയില്ല എന്നതു കൊണ്ട് പട്ടിണി മാറുമോ? ഇപ്പോള്‍ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുക ഒരു പക്ഷേ അടുത്ത തലമുറയോ അതിനടുത്ത തലമുറയോ ആയിരിക്കും. ഇന്നത്തേക്ക് ഇന്നുള്ളവര്‍ക്ക് മാത്രമുള്ളതല്ലല്ലോ ജീവിതം.
386 കോടി രൂപകൊണ്ട് ഇവിടുത്തെ അഞ്ഞൂറ് പണക്കാര്‍ക്ക് വീട് വയ്ക്കാന്‍ പോലും തികയില്ല എന്ന് പറഞ്ഞാലോ? അങ്ങനെ നോക്കിയാല്‍ വേസ്റ്റ് ആക്കിക്കളയുന്ന എത്ര കാശ ഉണ്ട്? ഒരോ ഹര്‍ത്താലിനും ദേശീയ പണി മുടക്കിനും ഇന്ത്യക്ക് വരുന്ന നഷ്ടം എത്രയാ? ഇതൊക്കെ നോക്കാതെ നാളേക്ക് വേണ്ടി ചെയ്യുന്നതിനെ പോലും വിമറ്ശിക്കുന്നത് കാണുമ്പോള്‍ എന്താ പറയുക? ഇന്നു നാം അനുഭവിക്കുന്ന പലതും പണ്ട് ഇതു പോലെ ആരൊക്കെയോ വേസ്റ്റ് ആക്കിയ സമയത്തിന്റേയും പനത്തിന്റേയും ഫലം ആണെന്നെങ്കിലും ഓര്‍ക്കുക,
നന്ദി അനില്‍. അപ്പറഞ്ഞതില്‍ അല്പം കാര്യമുണ്ട്. രണ്ടുമൂന്നു ഹര്‍ത്താലുകള്‍ വേണ്ടെന്നു വച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ നഷ്ടം! കേരളത്തിലെ മാത്രമാക്കണ്ടാ, എല്ലാ സംസ്ഥാനങ്ങളും കൂടട്ടെ.
അപ്പൂ, വായിച്ചതു വരെ വിജ്നാനപ്രദം.. മുഴുവൻ വായിച്ചില്ല കേട്ടോ.. എല്ലാം വായിച്ചിട്ട് കൂടുതൽ പറയാം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
നമസ്കാരം അപ്പു,
ആദ്യഭാഗത്ത് ഒരു സംശയം .
കൌണ്ട് ഡൌണിനെക്കുറിച്ചാണ് . എല്ലാ വിക്ഷേപണത്തിലും പറയുന്നത് കൌണ്ട് ഡൌണ്‍ എന്നാണല്ലൊ .എന്തുകൊണ്ട് കൌണ്ട് അപ് ആകുന്നില്ല. ഇനി അതും മാത്രമല്ല കൃത്യം ഒരു സമയം ഫിക്സ് ചെയ്തുകൂടെ ?
ഈ താഴേക്കും മുകളിലേക്കും എണ്ണുന്നതിന്റെ കാര്യം എന്താണ് ?
ഒന്നു വിശദമാക്കിത്തരാമോ
ആശസകളോടെ
Thanks :)
പോസ്റ്റിന് അഭിനന്ദനങ്ങള്‍!....
I did serve SIX years in ISRO bangalore. never intrested to learn any rocket details, because i was working in IRS series satelites health monitoring software. This gives a great deal about the launching information.
this is a great moment for all indians. some idiots complain that we shouldn;t have done this beacuse there are millions of poor people fighting for their daily food. for those who dont know the uses of statelites may say blah blah... forget about them. may be those hardworking scientists need a raise in their salary. their salary is peanut compared to MNC jobs.
thanks a lot.
സുനില്‍ മാഷേ, ചോദ്യത്തിനു നന്ദി. ഇതിന്റെ ഉത്തരം എന്റെ പരിമിതമായ അറിവില്‍ നിന്ന് പറയാന്‍ ശ്രമിക്കാം. റോക്കറ്റ് വിക്ഷേപണം പോലെയുള്ള സുപ്രധാന ഓപ്പറേഷനുകളില്‍ സമയത്തിനുള്ള പ്രാധാന്യം അറിയാമല്ലോ. സെക്കന്റുകള്‍ മാത്രമല്ല, മില്ലി സെക്കന്റുകള്‍ പോലും അതില്‍ സുപ്രധാനമാണ്. ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളും ഗ്രൗണ്ട് കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളും എല്ലാം ഒരേ ക്ലോക്ക് സ്പീഡില്‍, ഒരേ ക്ലോക്ക് കൗണ്ടില്‍ പ്രവര്‍ത്തിക്കേണ്ടത് വളരെ വളരെ സുപ്രധാനമായ ഒരു ആവശ്യമാണ്. സ്പേസ് ഷട്ടിലിനെപ്പറ്റി വായിച്ചകൂട്ടത്തില്‍ മനസ്സിലായ ഒരു കാര്യം വളരെ രസകരമായി തോന്നി. അതിലെ അഞ്ച് ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളും ഒരേ ക്ലോക്ക് സ്പീഡിലും കൗണ്ടിലും ആക്കിയെടുക്കുന്നത് തന്നെ ഓരോ യാത്രയ്ക്കും മുമ്പുള്ള ഒരു പ്രധാന പടിയാണ്. ഇതില്‍ നിന്നൊക്കെ സമയത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ. എന്നിരുന്നാലും നാം ഇപ്പോള്‍ പറഞ്ഞ സമയത്തിന് , നമ്മുടെ ദൈനം ദിന ക്ലോക്ക് സമയമായ അഞ്ചുമണി, ആറരമണി തുടങ്ങിയ മണിക്കണക്കുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല, ഉണ്ടാവേണ്ട ആവശ്യവുമില്ല. കാരണം ഭൂമിയ്ക്കു വെളിയില്‍, മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശവാഹനത്തെ സംബന്ധിച്ചിടത്തോളം, അതു വിക്ഷേപിച്ച സ്ഥലത്ത് ഇപ്പോള്‍ എത്രമണിയായി എന്നതില്‍ ഒരു പ്രാധാന്യവും ഇല്ല. ഒരു സ്പേസ് മിഷനെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് എത്രസെക്കന്റ് അല്ലെങ്കില്‍ എത്രമിനിറ്റ്, എത്രമണിക്കൂര്‍ കഴിഞ്ഞു, എത്ര ബാക്കിയുണ്ട് എന്നൊക്കെയാണ് കണക്കാക്കുന്നത്. അതിനനുസരിച്ചാണ് ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറുകളും ഗ്രൗണ്ട് കമ്പ്യൂട്ടറുകളുമൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ഒരു മിഷന്റെ (പദ്ധതി) സ്റ്റാര്‍ട്ടിംഗ് പോയിന്റിനെ T എന്നാണ് പറയുന്നത്. T സെക്കന്റിലാണ് റോക്കറ്റ് ലിഫ്റ്റ് ഓഫ് ചെയ്യുന്നത്. T സെക്കന്റിനു പിന്നിലേക്കുള്ള സമയത്തെ T minus എന്നും T യ്ക്കു ശേഷമുള്ള സമയത്തെ T Plus എന്നുമാണ് വിളിക്കുന്നത്.
T യില്‍ നിന്നും ഇത്രമണിക്കൂര്‍ മുമ്പ് തന്നെ അവസാനവട്ട പരിശോധനകള്‍ ആരംഭിക്കുന്നു. സോഫ്റ്റ്‌വെയര്‍, കമ്പ്യൂട്ടറുകള്‍, അവയുടെ ബാക്കപ്പ് സിസ്റ്റങ്ങള്‍, നാവിഗേഷന്‍ സിസ്റ്റം ഇങ്ങനെ വിവിധഭാഗങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം, റോക്കറ്റിന്റെ വിവിധഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നു. ലോഞ്ച് പാഡില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ T-43 മണിക്കൂര്‍ മുതല്‍ ഒരു ഷെഡ്യൂള്‍ അനുസരിച്ച് അവസാനഘട്ട ജോലികള്‍ ആരംഭിക്കുന്നു. ഇതാണ് കൗണ്ട് ഡൗണ്‍ എന്നു നമ്മള്‍ വിളിക്കുന്ന പ്രൊസീഡ്വര്‍. T minus ഇത്രമണിക്കൂര്‍ എന്ന കണക്കിലായിരിക്കും ആരംഭത്തില്‍ കൗണ്ട് ഡൗണ്‍ ചെയ്യുന്നത്. ഇതിനിടയില്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന T- hold കളും ഉണ്ടാവും. അതായത് ഈ ഹോള്‍ഡിംഗ് ഭാഗങ്ങളില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് താല്‍ക്കാലികമായി നിര്‍ത്തുന്നു. ഒടുവില്‍ ടി യിലേക്ക് ഈ കൗണ്ട് ഡൗണ്‍ അടുക്കുന്നു. അവസാന പത്തു സെക്കന്റുകളാണ് ഉറക്കെ എണ്ണുന്നത് നാം കേള്‍ക്കുന്നത്. ഈ ഓരോ സെക്കന്റിലൂം ഓരോ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. T-4 സെക്കന്റിനോടടുപ്പിച്ചാണ് എഞ്ചിന്‍ സ്റ്റാര്‍ട്ടാവുന്നത്. T-2, T-1, T, T+1, T+2 എന്നിങ്ങനെ ക്ലോക്ക് മുമ്പോട്ട് പോകുന്നു. മുന്‍പു പറഞ്ഞതുപോലെ കൃത്യമായും Tസെക്കന്റില്‍ റോക്കറ്റ് മുകളിലേക്ക് ഉയരും. വീണ്ടും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും T കൗണ്ടിനനുസരിച് മുമ്പോട്ട് പോകും. ഉദാഹരണത്തിന് ചാന്ദ്രയാന്റെ കാര്യത്തില്‍ ഇനി വരാന്‍ പോകുന്ന ഓരോ പ്രവര്‍ത്തനങ്ങളും ഇങ്ങനെ T കൗണ്ടില്‍ നിന്ന് മുമ്പോട്ടാണ് പോകുന്നത്. ഉത്തരം കിട്ടികാണുമെന്ന് വിശ്വസിക്കട്ടെ.
സ്പേസ് ഷട്ടിലിന്റെ കൌണ്ട്ഡൌണ്‍ സമയങ്ങളും, അതിലുള്‍പ്പെടുത്തിയിരിക്കുന്ന സ്റ്റെപ്പുകളും വായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഈ പേജ് നോക്കൂ. ലളിതമായ വിവരണമാണ്.
അപ്പുവേ,
നന്ദി. വെറുമൊരു നന്ദിയില്‍ ഒതുക്കേണ്ടതല്ല ഇത്. പത്രം വായന, ടി വി കാണല്‍ എന്നിവയെല്ലാം കുറഞ്ഞിരിക്കുന്ന, പണിതിരക്കാണേല്‍ കൂടിയിരിക്കുന്ന ഈ സമയത്ത്, ഇത്രയും വ്യക്തമായി ചന്ദ്രയാനെകുറിച്ച് ഒരു വിധം എല്ലാ കാര്യങ്ങളും പറഞ്ഞത് ചില്ലറ കാര്യമൊന്നുമല്ല.
ഈ വിക്ഷേപണത്തെ എതിര്‍ക്കാനും ഒരുപാടാളുകള്‍.
എന്തിനേയും, ഏതിനേയും എതിര്‍ക്കുക എന്നതൊരു ഫാഷനായി പോയിരിക്കുന്നുവെന്ന് തോന്നുന്നു.
ജയ് ഹിന്ദ്.
പറയാന്‍ വിട്ടു
അനില്‍ശ്രീയുടെ കമന്റിനു താഴെ ഒരു കയ്യൊപ്പ്. പിന്നെ ഒരു വിരലടയാളം.
സ്പേസ് ഷട്ടിലിന്റെ എക്‍സ്റ്റേണല്‍ ടാങ്കും കടലില്‍ തന്നെ വീഴുകയാണ് എന്നാണ് തോന്നുന്നത്.
ലേഖനം അത്യുഗ്രന്‍.
സാജന്‍സ്, ഒരു ടണ്‍ ഹീലിയം-3 ചന്ദ്രനില്‍ നിന്ന് കൊണ്ടുവന്ന് ഒരമ്പത് കൊല്ലം ഇന്ത്യ മുഴുവന്‍ എല്ലാ വീടുകളിലും ഇരുപത്തി നാല് മണിക്കൂറും കറന്റ് കൊടുക്കാന്‍ പറ്റിയാലോ? :) രണ്ട് ടണ്‍ കൊണ്ട് വന്ന് ഒരു ടണ്‍ വിറ്റ് കാശാക്കി, ആ കാശ് കൊണ്ട് അണകെട്ടി, പൈപ്പിട്ട് വെള്ളം കൊടുക്കാന്‍ പറ്റിയാലോ? :)
വെള്ളമില്ലെങ്കിലും മൊബൈല്‍ ഫോണിന് പണ്ടത്തേതിനെക്കാളും റേഞ്ചില്ലേ ഇപ്പോള്‍-സാധാരണക്കാരന് വരെ ഊണില്ലെങ്കിലും ഫോണില്ലെങ്കില്‍ ഉറക്കം വരില്ലല്ലോ :)
മീന്‍ പിടുത്തക്കാര്‍ക്ക് മീന്‍ കിട്ടുന്നുണ്ടല്ലോ... ചുഴലിക്കാറ്റിനെപ്പറ്റി മുന്നറിയിപ്പ് കിട്ടുന്നുണ്ടല്ലോ...
സാജന്‍ നാട്ടില്‍ വരുന്ന വിമാനത്തിന്റെ വിലയെത്ര?
വികസനം ഒരറ്റത്തുനിന്ന് തുടങ്ങി സ്റ്റെപ് - ബൈ-സ്റ്റെപ് ആയി പോകേണ്ടതല്ല എന്നാണ് എനിക്ക് തോന്നുന്നത്. പല ദിശകളില്‍ നിന്ന് തുടങ്ങണം. എല്ലാവര്‍ക്കും കുടിവെള്ളം കൊടുത്തിട്ട് മാത്രം റോക്കറ്റ് വിക്ഷേപണത്തിനിരുന്നെങ്കില്‍ ഇപ്പോഴും നമുക്ക് കറക്കുന്ന ഫോണുമായിത്തന്നെ ഇരിക്കാമായിരുന്നു.
വക്കാരിയെ കണ്ടിട്ടു കുറേ മാസങ്ങളായി കണ്ടതില്‍ സന്തോഷം.
ആ കമന്റിനു താഴേയും ഒരു കയ്യൊപ്പ് വക്കട്ടെ.കണ്ടതിന്റെ സന്തോഷത്തിനല്ല, കാര്യമായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ സന്തോഷത്തിന്.
പണം എന്നതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലായാല്‍ ‘ദുര്‍വ്യയം’ എന്നൊന്നുമി ങ്ങനെ പറയാന്‍ തോന്നില്ല.
386 കോടി രൂപ മുഴുവനും എണ്ണി കെട്ടാക്കി ആകാശത്തേക്ക് എറിഞ്ഞുവിടുകയല്ല ചെയ്യുന്നത്. പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ശമ്പളം, മറ്റു സെര്‍വീസുകള്‍ക്ക് (സോഫ്റ്റ്വെയര്‍, ഹാര്‍ഡ്‌വെയര്‍, ഫാബ്രിക്കേഷന്‍,ലോജിസ്റ്റിക്ക്സ്, പ്ലാനിങ്ങ്, അഡ്മിനിസ്റ്റ്രേഷന്‍ തുടങ്ങി) കൊടുക്കേണ്ട പ്രതിഫലം, ഊര്‍ജ്ജം, materials തുടങ്ങിയ ഇനങ്ങളിലായാണു് ഈ പണം വകതിരിഞ്ഞുപോകുന്നത്. ആത്യന്തികമായി നോക്കിയാല്‍, ഇങ്ങനെ ചെലവാവുന്ന തുകയില്‍ സിംഹഭാഗവും സമൂഹത്തിലേക്കുതന്നെ തിരിച്ചുവരുന്നുണ്ടെന്നു മനസ്സിലാക്കാം.
യഥാര്‍ത്ഥത്തില്‍ നഷ്ടമായി കണക്കാക്കാവുന്നത് ചെലവാവുന്ന ഊര്‍ജ്ജവും വിലപിടിപ്പുള്ള ദ്രവ്യങ്ങളും (Materials) മാത്രമാണു്. വേണമെങ്കില്‍ ആ ഊര്‍ജ്ജവും പദാര്‍ത്ഥങ്ങളും മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നു. (ഉദാഹരണത്തിനു് ഇത്തിരി പ്ലാറ്റിനവും സ്വര്‍ണ്ണവും കിട്ടിയിരുന്നെങ്കില്‍ 56 പവന്റെ ഒരു കാശുമാല ഉണ്ടാക്കി ഇടാമായിരുന്നു; അല്ലെങ്കില്‍ ചീപ്പായി ഇത്തിരി ഊര്‍ജ്ജം കിട്ടിയിരുന്നെങ്കില്‍ ഒരു ഫെറാരിയില്‍ ഇന്ത്യ മുഴുവന്‍ ഒന്നു കറങ്ങി അടിക്കാമായിരുനു!)
നേരേ മറിച്ച്, ഒരു ബന്ദു നടത്തുമ്പോള്‍, ഒരുരുള ചോറ് ആര്‍ക്കും വേണ്ടാതെ വലിച്ചെറിഞ്ഞുകളയുമ്പോള്‍, ഒരു തെരഞ്ഞെടുപ്പ് പോസ്റ്റര്‍ A1 സൈസില്‍ ഡീലക്സ് മള്‍ട്ടി-കളര്‍ 10000 കോപ്പി അച്ചടിച്ചിറക്കുമ്പോള്‍ ഒക്കെ നാം ദ്രോഹിക്കുന്നത് നമ്മുടെ ഏറ്റവും പാവപ്പെട്ട സഹോദരങ്ങളെയാണു്.
നമ്മുടെ റോഡുകളില്‍ അശ്രദ്ധ, അഴിമതി, പിടിപ്പുകേടു് എന്നിവകൊണ്ടു മാത്രം നാം ഉണ്ടാക്കിക്കൂട്ടുന്ന ഗട്ടറുകള്‍ മാത്രം ഇതിലും എത്രയോ അധികം ഊര്‍ജ്ജ-സമയ-മനുഷ്യ-ദ്രവ്യ-സാമ്പത്തിക-പരിസ്ഥിതി നഷ്ടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
ചുരുക്കത്തില്‍, നമ്മെ രാഷ്ട്രീയക്കാരും മറ്റും പഠിപ്പിച്ചുവെച്ചിരിക്കുന്ന എക്കണോമിക്സ് മുഴുവന്‍ അതേ മുഖവിലയ്ക്കെടുത്ത് കാര്യങ്ങളെ നോക്കിക്കണ്ടുകൂടാ.
അപ്പുവിന്റെ ലേഖനം ഗംഭീരമായി എന്നു പറയേണ്ടല്ലോ. പ്രത്യേകിച്ച് T യുടെ പ്രസക്തിയെക്കുറിച്ചുള്ള വിശദീകരണം അതിസുന്ദരമായി. മറ്റു വരികള്‍ക്കിടയില്‍ മുങ്ങിപ്പോവാതെ, പോസ്റ്റിന്റെ തന്നെ ഭാഗമായി, ഒരടിക്കുറിപ്പുപോലെ ചേര്‍ക്കേണ്ടതാണു് ആ കമന്റ്.
പോസ്റ്റ് നന്നായി അപ്പു. കണ്‍ഗ്രാറ്റ്സ്:-)
അപ്പൂസേ!
എത്ര വിജ്ഞാനപ്രദമായ ഒരു ആധികാരിക ലേഖനം. ഒരു ആസ്ട്രോ ഫിസിക്സ് ശാസ്ത്രജ്ഞൻ എഴുതിയതുപോലെയുള്ള ആധികാരികതയും വിശ്വസനീയതയും. ഒരുപാടു പുസ്തകങ്ങളൊന്നും തിരയാതെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ.
വളരെ നന്നായിരിക്കുനു. പ്രയത്നം പ്രശംസ അർഹിക്കുന്നു.
അഭിനന്ദനങ്ങള്‍.........
അല്ലാതെന്തു പറയാനാ.......
നമ്മുടെ അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു അത്
ചന്ദ്രയാനത്തെ പറ്റിയുള്ള ഈ അവലോകനത്തിനു നന്ദി
നല്ല ലേഖനം. വിവരങ്ങള്‍ വിശദമാക്കി ലളിതമാക്കി പറഞ്ഞുതന്നിരിക്കുന്നു. ആ സദുദ്യമത്തിനും അഭിനന്ദനങ്ങള്‍
(ഇവിടെ ആരാണ്ടോ പട്ടിണി പരിവട്ടം, കോടികള്‍, ദുര്‍വ്യയം എന്നൊക്കെ പറയുന്നതു കേട്ടു! നാടുഭരിച്ചു പത്തറുപതുകൊല്ലം കഴിഞ്ഞിട്ടും ഇടതനും വലതനും വര്‍ഗ്ഗീയവനും ഇതൊന്നുമല്ലാത്തവനും കൂടി ഭരിച്ചിട്ടും ഒരു പദ്ധതിയും കണ്ടില്ല! വേണമെന്ന് ആരും പറയണതും കേട്ടീല്ല. തന്റെ പാര്‍ട്ടി വരുമ്പോള്‍ പദ്ധതി നടപ്പാക്കാന്‍ മുതിരണം എന്നും ആവശ്യപ്പെട്ടും കണ്ടില്ല. ജനാധിപത്യ പ്രതികരണം എന്ന നിലക്കുള്ള ഹര്‍ത്താലോ ബന്ദോ ഒക്കെ അങ്ങിനെ തന്നെ നടക്കട്ടെ...ബട്ട്...അനാവശ്യത്തിനു നടത്തുന്ന, പുട്ടിനു പീരയെന്നപോലെ ഹര്‍ത്താലു നടത്തുന്നതില്‍ നിന്ന് തന്റെ പാര്‍ട്ടിയേയ്യും മറ്റു രാഷ്ടീയ പാര്‍ട്ടികളേയും സര്‍ക്കാരിനെതന്നെയും പിന്തിരിപ്പിക്കാന്‍ വല്ല മാര്‍ഗ്ഗമുണ്ടോ? ഉണ്ടാക്കാന്‍ പറ്റുമോ? മുഴുവനുമല്ല കുറച്ചെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും മാറാനാണ്. കുറച്ചെങ്കിലും വികസനം വരാനാണ്...പറ്റുമോ?? പ്ലീസ്..)
വിശദമായ അവലോകനത്തിനു നന്ദി. കുറെയേറെ തപ്പിപ്പെറുക്കി വായിച്ചറിയാതെ, ഈ ഒറ്റ പോസ്റ്റിലൂടെ ഒരുപാടു വിവരങ്ങള്‍ തന്നു അപ്പു...അപ്പു ഇതിനുവേണ്ടി ചെലവഴിച്ച ആ സമയത്തിനു ഒരു പ്രണാമം. എത്രപേര്‍ക്കു ഇതു പ്രയോജനപ്പെട്ടിട്ടുണ്ടാകുമെന്നു അപ്പുവിനു പോലും അറിയില്ല....നന്ദി..ഒരുപാടു നന്ദി.
ചന്ദ്രയാനേ കുറിച്ചുള്ള വിശദമായ പോസ്റ്റിന് അഭിനന്ദനങ്ങൾ.
പിന്നെ വിശ്വപ്രഭയുടേയും നന്ദകുമാറിന്റെയും അഭിപ്രായങ്ങൾക്ക് ചുവടിൽ ഒരു ഒപ്പ് കൂടി.
ഇന്ത്യയിൽ ‘വികസനം’ എന്ന പേരിൽ ആയിരക്കണക്കിനു കോടി രൂപ ചിലവഴിക്കുന്നുണ്ട്. യഥാർത്തത്തിൽ ഇതിൽ എത്രയോ വളരെ ചെറിയ ഒരു ശതമാനമാണ് താഴേതട്ടിലുള്ള ജനങ്ങൾക്ക് കിട്ടുന്നത്. അഴിമതിയും കെടുകാര്യസ്ഥത മൂലവും പാഴാക്കിക്കളയുന്നത് വലിയൊരു പങ്ക് പണവും.
എല്ലാവർക്കും വിദ്യാഭ്യാസം എന്ന പേരിൽ തുടങ്ങിയ ‘സർവ്വശിക്ഷ അഭിയാൻ’ പദ്ധതിയിൽ ഇന്ത്യയിൽ മുഴുവൻ എത്ര കോടിയാണ് വകയിരുത്തിയിരിക്കുന്നത്. യഥാർത്ത ചിലവോ ?(അഴിമതി ചിലവല്ലാ).
ഹർത്താലിലും ബന്ദിലും ഉത്പാദനവും മറ്റും നടക്കാതെ എത്ര കോടി രൂപയാ പാഴാവുന്നത്. എത്ര പേരുടെയാ അന്നന്നത്തെ അന്നം മുട്ടിക്കുന്നത്.
ജപ്പാൻ കുടിവെള്ളം കുടിവെള്ളം എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് കോടിക്കണക്കിനു രൂപ മണ്ണു മാന്തിയും പൈപ്പ് വാങ്ങി വല്ലയിടത്തും ഇട്ട് വൃഥാ പാഴക്കുന്നതോ.(പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുന്ന ഘട്ടത്തിലും).
ഇതൊക്കെ വെച്ച് നോക്കുമ്പോൾ, നാളത്തെ ശാസ്ത്രവികസനം മുന്നിൽ കണ്ട് ചിലവഴിക്കുന്ന ഈ തുക(നിസ്സാരമല്ലെങ്കിലും) നിസ്സാരം തന്നെ.
ഈ ലേഖനം വായിക്കുകയും നല്ല നല്ല അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയട്ടെ. ഉള്ള അറിവുകള്‍ പങ്കുവയ്ക്കുമ്പോള്‍ ആ അറിവുകള്‍ വീണ്ടൂം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നതാണ് സത്യം. ഈ പോസ്റ്റിനുപിന്നില്‍ ചെലവഴിച്ച സമയം ഒരുപാടുപേര്‍ക്ക് പുതിയകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപകരിച്ചു എന്നറിയുന്നതില്‍ വളരെ സന്തോഷം തോന്നുന്നു.
വക്കാരിമാഷേ, ഒരു പാടുനാളായല്ലോ ബൂലോഗത്തുകണ്ടിട്ട്! വീണ്ടും വന്നതില്‍ വളരെ സന്തോഷം.. സ്പേസ് ഷട്ടിലിന്റെ എക്സ്റ്റേണല്‍ ടാങ്കിനെപ്പറ്റി വിക്കിപീഡിയയില്‍ വായിച്ചത് ഇങ്ങനെയാണ് “The external tank is released by firing explosive bolts and falls, largely burning up in the atmosphere, though some fragments fall into the Indian Ocean“. അതിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ച് എരിഞ്ഞു തീരുകയുംബാക്കി ചില്ലറ ചെറുകഷണങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുകയും ചെയ്യുന്നു
അമേരിക്കയില്‍ നിന്നു വിക്ഷേപിക്കുന്ന ഷട്ടിലിന്റെ ഭാഗങ്ങള്‍ എങ്ങനെയാണ് ഇന്ത്യന്‍ സമുദ്രത്തില്‍ വീഴുന്നതെന്നു സംശയമുള്ളവര്‍ക്കായി ഒരു കുറിപ്പ് : റോക്കറ്റിന്റെ വേഗത അത്രയ്ക്കാണ്. വിക്ഷേപണശേഷം പത്തുമിനിറ്റകം ഫ്ലൈറ്റ് പാത്ത് വന്‍കരകള്‍ പിന്നിട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ എത്തും!!)
വിശ്വേട്ടാ, കമന്റിനു നന്ദി! കൌണ്ട് ഡൌണിനെപറ്റിയും ടി. എന്ന പൊസിഷനെപ്പറ്റിയും വിശദമായി വേറൊരു പോസ്റ്റ് തന്നെ ഇടാം എന്നു വിചാരിക്കുന്നു.
പ്രിയ ഷിബൂ,
നല്ല പോസ്റ്റ് - അഭിനന്ദനങള്‍. ചുരുക്കി പറഞാല്‍ very informative. കാര്യങളെല്ലാം അടുക്കും ചിട്ടയോടെ ലളിതമായി പറഞിരിക്കുന്നു; ആര്‍ക്കും എളുപ്പം മനസ്സിലാകുന്ന രീതിയില്‍. പിന്നെ വക്കാരിമാഷിന്റെ കമന്റിനടിയില്‍ ഒരു ഒപ്പുകൂടി. എല്ലാ ആശംസകളും....
അപ്പു,
ചന്ദ്രനില്‍ തൊടുന്ന നാലാമത്തെതാണോ, ഇന്‍ഡ്യാ? യൂറോപ്യന്‍ യൂണിയനും, ചൈനയും ഇക്കൂട്ടത്തില്‍ ഉണ്ടെന്നു ടി.വി. യില്‍ കേട്ടതായി ഒരു സംശയം. അങ്ങനെയെങ്കില്‍ നമ്മള്‍ ആറാമത്.
അപ്പുവേട്ടാ..
കര്യങ്ങള്‍ എല്ലാം ഒരു സ്ഥലത്ത് ക്രോഡീകരിച്ച് ഇട്ടിരിക്കുന്നു... കൊള്ളാം.. അസ്സലായി..
പ്രിന്റുന്നു...
ഓടോ:
കുറേ കാലത്തിനു ശേഷം ഈയിടെ ബ്ലോഗ്ഗില്‍ വീണ്ടും ഞാന്‍ കുട്ടു സജീവമായി... :)
ആഹാ ഇതിവിടേയും ഇട്ടിട്ടുണ്ടോ .. നന്നായി
wakkari mentined a few uses..
what about TV channels?
military communication?
geographic information?
what about our Achu's Tata estate area survey?
there are millions of uses a satellite and all cant be listed here!
as far as I know, ISRO is a money making company not loosing like KSRTC. we do get a good amount of orders from other developing countires to launch satellites.
we do rent transponders for those countries to...
the people who complain doesn;t know what they talk.
once again cheers to APPPOOOOO
പ്രിയ മുക്കുവാ, സന്ദര്‍ശനത്തിനു നന്ദി. ഞാന്‍ ഈ പോസ്റ്റു തയ്യാറാക്കുമ്പോള്‍ താങ്കളോട് ചില കാര്യങ്ങള്‍ ചോദിക്കണം എന്നു കരുതിയിരുന്നു (താങ്കള്‍ ഐ.എസ്.ആര്‍.ഓ യിലെ ഒരു പൂര്‍വ്വതൊഴിലാളി ആണെന്ന് പണ്ട് ഒരു കമന്റ്റ്റില്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് :-) പക്ഷേ താങ്കളുടെ ഇ-മെയില്‍ വിലാസം ഇല്ലാഞ്ഞതിനാല്‍ എഴുതുവാന്‍ സാധിച്ചില്ല. താങ്കള്‍ ഈ കമന്റ് കാണുന്നുണ്ടെങ്കില്‍ എനിക്ക് ഒരു മെയില്‍ അയയ്ക്കുമോ
നമസ്കാരം അപ്പു,
ഉത്തരം വിശദമാക്കി തന്നതിന് നന്ദി.
ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ആശംസകളോടെ
അപ്പൂ ആദ്യമെ ക്ഷമ പറയട്ടെ, എന്റെ കമന്റ് അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാക്കിയതിന്:)
അപ്പൂ, സാമാന്യ ബുദ്ധിയുള്ള ഏതൊരു ഇന്‍ഡ്യനേയും പോലെ രാജ്യത്തിന്റെ യശസ്സിന് മാറ്റുകൂട്ടുന്ന, നാളത്തെ തലമുറയ്ക്ക് പ്രയോജനം ചെയ്യുന്ന ഒരു വമ്പന്‍ കാല്‍വെയ്പിനെ മനസ്സ് കൊണ്ട് പിന്‍താങ്ങുന്ന ഒരാള്‍ തന്നെ ഞാനും.
ചന്ദ്രയാന്റെ വിക്ഷേപണം മുതലേ ഞാന്‍ ശ്രദ്ധിച്ചിരുന്നതാണ് ചില കമന്റുകള്‍ , ആപ്രൊജക്ടുകളെവിമര്‍ശിച്ചുകൊണ്ട്.ഒന്നു രണ്ട് പേരോട് ചാറ്റില്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആ കമന്റുകളും പോസ്റ്റുകളും മുന്നില്‍ കണ്ടാണ് ഞാന്‍ അത്തരം ഒരു കമന്റെഴുതിയത്.
സാമാന്യ ബുദ്ധിയുള്ള, തികച്ചും പിന്തിരിപ്പന്‍ ചിന്താഗതി ഭരിക്കാത്ത ആരും ചന്ദ്രയാന്‍ പോലുള്ള ഒരു പ്രൊജക്ടിനെ ഇകഴ്തി സംസാരിക്കുമെന്ന് എനിക്ക് തോന്നിയില്ല.
അതുകൊണ്ട് തന്നെ എന്റെ കമന്റ് ഒരു ശുദ്ധ സര്‍ക്കാസമായി അപ്പു കാണുമെന്‍ ഞാന്‍ കരുതി!ആദ്യം മുതലേ ഒരു നെഗറ്റീവ് ചിന്താഗതിയിലായിരുന്നല്ലൊ ഞാന്‍ ആ കമന്റെഴുതിയത് തന്നയുമല്ല മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഒരു പ്രശസ്ത വാചകം ഉദ്ധരിച്ചതും അത് വായിക്കുന്നവര്‍ക്ക് എന്റെ ആശയം മനസ്സിലാവുമെന്ന് വിചാരിച്ചതാണ്.
അതെന്റെ തെറ്റായ ധാരണയായിരുന്നു,ഒരുവേള അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു, ചിലരുടെയെങ്കിലും തെറ്റിദ്ധാരണ എന്റെ കമന്റിനുണ്ടായ മറുപടി കൊണ്ട് മാറിക്കഴിഞ്ഞിട്ടുണ്ടാവുമല്ലൊ.
നന്ദി!
അപ്പു.. അഭിനന്ദനങ്ങള്‍..
കൈപ്പള്ളിയുടെ പോസ്റ്റും സാജന്‍ കണ്ടുകാണും എന്ന് കരുതുന്നു. അവിടെ പക്ഷേ സര്‍ക്കാസം അല്ല പോസ്റ്റിനാധാരം.
മൃദുല്‍ രാജ്, എന്റെ അഭിപ്രായമാണ് ഞാന്‍ ഇവിടെ എഴുതിയത്, കൈപ്പള്ളി എഴുതിയിട്ടുണ്ടെങ്കില്‍ അത് കൈപ്പള്ളിയുടെ അഭിപ്രായമാവണം , അതിവിടെ എഴുതിയതിന്റെ പ്രസക്തി എന്താണെന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു
അപ്പു, ഇത്രയും വിശദമായ ഈ ലേഖനത്തിൻ നന്ദിയും ഇതെഴുതാൻ കാണിച്ച ആത്മാർത്ഥതയെ അഭിനന്ദിക്കുകയും ചെയ്യുന്നു...
ലേഖനം ഗംഭീരമായി ഒപ്പം കമന്റുകളിലെ വിശദീകരണങ്ങളും...
പോസ്റ്റ് ഉഗ്രന്‍!
വളരെ വിശദമായും അതേസമയം ലളിതമായും ഉള്ള വിവരണമായിരുന്നു. വളരെ നന്ദി.
:)
ഓ..ചുമ്മാ. പറഞ്ഞതാ.. അല്ല ഇത്രയും പേര്‍ കമന്റ് വായിച്ചിട്ടും മനസ്സിലാകാത്ത സര്‍ക്കാസം സാജന്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്. കൈപ്പള്ളിയുടെ പോസ്റ്റിലും സാജന്റെ അഭിപ്രായം തന്നെ പറഞ്ഞിരിക്കുന്നു. പക്ഷേ സര്‍ക്കാസത്തിലൂടെ അല്ല എന്ന് മാത്രം. അത്രയേ ഉദ്ദേശിച്ചുള്ളു.
മൃദുലണ്ണാ ക്ഷമീരേടേ, ഇനിയങ്ങനെയുണ്ടാവില്ലെടേ:)
അപ്പു,
വളരെ നല്ല ലേഖനം.ടെക്നോളജിയുടെ ദുര്‍ഗ്രാഹ്യതയില്ലാതെ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.ഇന്ത്യ പട്ടിണ് മാറ്റാതെ ഇപ്പോള്‍ ഈ പരീക്ഷണത്തിന് പോയത് ശരിയായില്ല എന്ന് യൂ ഏ ഇയിലെ ഒരു പ്രമുഖ ദിനപ്പത്രം മുഖപ്രസംഗം എഴുതിയെന്നൊക്കെ കേട്ടു.സംശയ നിവൃത്തിക്ക് വേണ്ടി ഇന്ത്യയുടെ ബഡ്ജറ്റില്‍ ഒന്നു പോയി നോക്കി.ചിലതു മാത്രം താഴെ കൊടുക്കുന്നു.
കൃഷി,കൃഷി ഗവേഷണം : 8367 കോടി.
ആരോഗ്യം,കുടുംബ ക്ഷേമം : 15291 കോടി.
വിദ്യാഭ്യാസം ,സാക്ഷരത : 23142 കോടി.
സ്ത്രീ,കുട്ടികള്‍ ക്ഷേമം : 5853 കോടി.
രാജ്യരക്ഷ : 96000 കോടി.
ഇന്ത്യാ ഇട്ടാവട്ടത്തിലുള്ള ഒരു രാജ്യമല്ലെന്നും അത്യാവശ്യം ചിലവാക്കാന്‍ കയ്യില്‍ ചില്ലിക്കാശുള്ളത് കൊണ്ട് തന്നെയാണ് ചന്ദ്രയാനിന് വേണ്ടി ഇത്രയും ചിലവാക്കിയതെന്നും ഈയുള്ളവന് തോന്നി.ഇതു 2007-08ഇലെ കണക്കുകളാണ്.
.
ബഡ്ജറ്റ്
"ഉള്ള അറിവുകള്‍ പങ്കുവയ്ക്കുമ്പോള്‍ ആ അറിവുകള്‍ വീണ്ടൂം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നതാണ് സത്യം"
അപ്പു ഇത് മനസിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
അഭിനന്ദനങ്ങൾ
പോസ്റ്റ് നന്നായി അപ്പൂ .... ഈ പര്യവേഷണത്തിന്റെ ഗുണം അടുത്ത തലമുറയ്ക്ക് കിട്ടും എന്നത് ഉറപ്പ് . പിന്നെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രശ്നം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നത് ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ്. ദാരിദ്ര്യമുക്തമായ ഒരു ലോകം ഒരിക്കലും യാഥാര്‍ഥ്യമാവുകയില്ല. കാരണം ദാരിദ്ര്യം എന്നത് എല്ലായ്പ്പോഴും ആപേക്ഷികമായിരിക്കും. പക്ഷെ ശാസ്ത്രഗവേഷണങ്ങളുടെ ഫലം ദരിദ്രര്‍ക്കും കിട്ടുകയും ചെയ്യും. ഇന്ന് യാചകരുടെ കൈയില്‍ പോലും മൊബൈല്‍ ഫോണ്‍ കാണാനുണ്ട്.
ആശംസകളോടെ,
താമസിച്ചാണ് വായിക്കാന്‍ പറ്റിയത്.
റിയലി ഇന്‍ഫര്‍മേറ്റീവ്.
നന്ദി.
സാജ്ജ് ഇജ്ജ് ജാന്‍സീ റാണീ,
സര്‍ സിപി സര്‍ക്കാസ്റ്റിക് രാമസ്വാമിയയ്യ്യരെ മനസ്സിലാക്കാന്‍ എനിക്കും പറ്റിയില്ലാത്തതിന് മാപ്പ് :)അപ്പുവിന്റെ പോസ്റ്റിനെടുത്ത സമയം
പ്രയോജനപ്രദമായ എന്തെല്ലാം കാര്യത്തിനുപയോഗിക്കാമായിരുന്നു, എന്നത് തന്നെ മതിയായിരുന്നു അത് മനസ്സിലാക്കാന്‍.
ബ്ലോഗില്‍ സ്ഥിരമായി അസ്ഥിരമാവുന്നത് കാരണം ബ്ലോഗും കമന്റും എഴുതുന്നവരുടെ വെലോസിറ്റിയില്‍ സഞ്ചരിക്കാന്‍ പറ്റാത്തതുകാരണം ഒന്നുകില്‍ ഭൂമി ആകര്‍ഷിച്ച് ഭൂമിയിലേക്ക് വലിക്കും, ഇനി സ്പീഡൊന്ന് കൂട്ടാമെന്ന് വെച്ചാല്‍ നേരേ പോകും സ്പേസിലേക്ക്- ആ അവസ്ഥയായി :) പണ്ടത്തെപ്പോലെ ബ്ലോഗിന് ചുറ്റും കറങ്ങാന്‍ കൊതിയാവുന്നു.
കുറൂസ്, അപ്പൂസ്, ഇവിടെയെവിടെയൊക്കെയോ ഉണ്ട്, ഉറങ്ങി, ഇങ്ങിനെ :)
ഗുണമേന്മയുള്ള പോസ്റ്റുകള്‍ക്കായി അപ്പു എടുക്കുന്ന എഫര്‍ട്ടിനു മുന്നില്‍ ഒരു സല്യൂട്ട്. കീപ്പിറ്റപ്പീ, കീപ്പിറ്റപ്പൂ...
നമസ്കാരം ശ്രീ അപ്പു,
കൌണ്ട് ഡൌണിനെ ക്കുറിച്ചുള്ള താങ്കളുടെ ഉത്തരം ഞങ്ങളുടെ ക്ലസ്റ്ററില്‍ ( അദ്ധ്യാപക പരിശീലനത്തില്‍ )അവതരിപ്പിച്ചിരുന്നു. ഏവര്‍ക്കും താല്പര്യമായാണ് കണ്ടത് .
എങ്കിലും ഒരു ചോദ്യം കൂടി.
ചദ്രനില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ഒരേ ഒരു വസ്തു ചൈനയിലെ വന്‍ മതിലാണ് എന്നൊരു വാര്‍ത്ത ചില്‍ പത്രങ്ങളില്‍ കണ്ടിരുന്നു.
അത് സത്യമാണോ ?
മേഖങ്ങളും മറ്റും തടസ്സമാവില്ലേ ?
നഗ്ന നേത്രം ഉപയോഗിച്ച് കാണുവാന്‍ കഴിയുമോ?
ടെലിസ്കോപ്പ് ഉപയോഗിച്ച് കാണുന്ന കാര്യമാണോ സൂചിപ്പിക്കുന്നത് ?
സൌകര്യമുള്ള പക്ഷം ഇതിനു കൂടി ഉത്തരം തന്നല്‍ വലിയ ഉപകാരമായി.
ആശംസകളോടെ
ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ ചൈനയില്‍ വന്‍മതില്‍ കാണാം എന്നത് വളരെ കാലമായി പ്രചാരത്തിലുള്ള ഒരു സ്പേസ് മിത്ത് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ സ്പേസിലെ ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ നിന്നു പോലും ഈ മതില്‍ നഗ്നനേത്രങ്ങളാല്‍ കാണുവാന്‍ സാധിക്കില്ല. കാരണം അവിടെനിന്നും കാണുന്ന ഭൂമിയുടെ ഭാഗത്തിന്റെ മാഗ്നിട്യൂഡ് അത്രയ്ക്ക് ചെറുതാണ്. ചൈനയുടെ സ്വന്തം ആസ്ട്രോനറ്റ് യാങ് ലീവൈ പോലും സ്പേസില്‍ നിന്ന് മതില്‍ കാണുവാന്‍ സാധിക്കുന്നില്ല എന്നു പ്രസ്താവിച്ചിട്ടുണ്ട്!!
എന്നാല്‍, ഒന്നു രണ്ട് അവസരങ്ങളില്‍ മാത്രം, ഈ മതിലിന്റെ ചിലഭാഗങ്ങള്‍ കണ്ടതായി ചില ആസ്ട്രോനറ്റുകള്‍ പറഞ്ഞിട്ടുണ്ട്. അനുയോജ്യമായ സൂര്യപ്രകാശം, മഞ്ഞുവീഴ്ച തുടങ്ങീയവ ഉണ്ടായിരുന്നപ്പോള്‍ മാത്രം. റഡാര്‍ ഇമേജില്‍ ഈ മതിലിന്റെ ഭാഗങ്ങള്‍ ഒരു വരപോലെ വ്യക്തവുമാണ്.
ഇത്രയും പറഞ്ഞത് ഭൂമിയോടടുത്ത സ്പേസില്‍ നിന്ന് നോക്കുമ്പോഴുള്ള കാര്യം. ഇനി ചന്ദ്രനില്‍ ആയാലോ? അവിടെനിന്നു നോക്കിയാല്‍ ഭൂമി പോലും കറുപ്പുനിറത്തിലെ ആകാശത്ത് തങ്ങി നില്‍ക്ക്കുന്ന നീലയും വെള്ളയും ഡിസൈനുള്ള ഒരു ഗോളം മാത്രം! നാം ചന്ദ്രനെക്കാണുന്നതിനേക്കാള്‍ അല്പം മാത്രം വലുത്. ഇതെപ്പറ്റി ചന്ദ്രനില്‍ ഇറങ്ങീയ അപ്പോളോ 12 ലെ യാത്രികന്‍ അലന്‍ ബീന്‍ പറഞ്ഞത് നോക്കൂ. “"The only thing you can see from the Moon is a beautiful sphere, mostly white, some blue and patches of yellow, and every once in a while some green vegetation," said Alan Bean, Apollo 12 astronaut. "No man-made object is visible at this scale." അപ്പോള്‍ അതിനിടയില്‍ ഒരു മതില്‍ കാണാന്‍ സാധിക്കും എന്നുപറയുന്നത് എത്ര ഭീമാബദ്ധമാണ് എന്നാലോചിച്ചു നോക്കൂ.
നമ്മുടെ പത്രങ്ങളിലെ ലേഖകന്മാര്‍ എഴുതിവയ്ക്കുന്ന ടെക്നിക്കല്‍ കാര്യങ്ങള്‍ 100% ശരിയെന്ന രീതിയില്‍ എടുക്കരുതേ എന്നൊരു അപേക്ഷയുണ്ട്. ഇന്റര്‍നെറ്റ് ഇത്രയും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് റഫര്‍ ചെയ്യുവാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്. അവര്‍ അവര്‍ക്കു തോന്നിയരീതിയില്‍ എക്സാജറേറ്റ് ചെയ്ത് കാര്യങ്ങള്‍ എഴുതും. ഒരിക്കലും അത് വിശ്വസിക്കരുത്.
ഈ വിഷയത്തെപ്പറ്റി നാസ വെബ് സൈറ്റില്‍ പറയുന്ന കാര്യങ്ങളും, സ്പേസില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും ഇവിടെ ഉണ്ട്. ഒന്നു നോക്ക്കൂ.
സിറ്റികള്‍ (പ്രത്യേകിച്ചും രാത്രിയില്‍) ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ നിന്ന് വ്യക്തമാണ്.
അപ്പുണ്ണി മാഷെ..
ഒരു ഓഫ് ടോപ്പിക്ക്..
ശ്രീ കരിപ്പാറ സുനില്‍ മാഷെ, അങ്ങയുടെ ചോദ്യത്തിനാല്‍ അറിയാതിരുന്ന ഒരു കാര്യം വളരെ വ്യക്തമായി അറിയാന്‍ കഴിഞ്ഞു അതിനുള്ള അവസരം ഉണ്ടാക്കിത്തന്നതിന് നന്ദി. ഇനി ഞാന്‍ പറയാന്‍ വന്നത് മാഷിന് ഈ വിഷയത്തില്‍ നല്ല ഗ്രാഹ്യം ഉണ്ടെന്ന് അങ്ങയുടെ പ്രൊഫൈല്‍ നോക്കിയാല്‍ അറിയാം, അങ്ങിനെയുള്ള ഒരാള്‍ ഒരു മറുചോദ്യത്തിലൂടെ പരീക്ഷിക്കാനായി ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലെ തോന്നുന്നു. സംഗീത സംവിധായകന്‍ ശ്രീ ശരത് മത്സരാര്‍ത്ഥികളോട് കൂ കൂ തീവണ്ടി ഒന്നു പാടുമൊ അത് ഞാന്‍ കേട്ടിട്ടില്ല എന്നു പറയുമ്പോള്‍ തോന്നുന്ന അതേ വികാരമാണെനിക്ക് അങ്ങയുടെ പല കമന്റിലേയും മറുകമന്റിലൂടെ കാണാന്‍ സാധിക്കുന്നത്. അങ്ങ് ഒരു അധ്യാപകന്‍ അല്ലായിരുന്നെങ്കില്‍ എനിക്കിങ്ങനെ തോന്നുകയില്ലായിരുന്നു. പക്ഷെ അങ്ങയുടെ ഇത്തരം ചോദ്യങ്ങള്‍ മൂലം മറ്റു വായനക്കാര്‍ക്ക് വളരെ ഗുണമുണ്ടുതാനും..! തുറന്നു പറഞ്ഞത് വിഷമിപ്പിച്ചുണ്ടെങ്കില്‍, അല്ലെങ്കില്‍ ഈ കുഞ്ഞന്റെ കുട്ടിത്തമായി കണ്ട് ക്ഷമിക്കണമേ..
അപ്പു മാഷെ, താങ്കളുടെ കഴിവ്, ജ്ഞാനം കുറച്ചുകാണുകയല്ല, മറിച്ച് ആരാധന തോന്നുകയാണ്.
അപ്പൂ,
ഇത്രയും വിശദമായ ഒരു ലേഖനം വായിച്ച് കുളിരുകോരി എന്നു തന്നെ പറയാം. ഇവിടന്നു കിട്ടിയ ലിങ്കിലേയ്ക്ക് പോയതുകൊണ്ട്, ഒരു അഭിപ്രായം കുറിക്കാൻ മറന്നുപോയി.
ഇപ്പോൾ ഒന്നുകൂടി വായിച്ചതുകൊണ്ട് കരിപ്പാറ സുനിൽ മാഷിനുകൊടുത്ത വിശദീകരണവും വായിക്കാൻ കഴിഞ്ഞു.
ഞാൻ ആദ്യം വിചാരിച്ചിരുന്നത് സ്റ്റേജിൽ പാടുന്നതിനുമുമ്പ്, ആ-ഒന്നു, ആ-രണ്ട്, ആ-മൂന്ന് എന്നു പറയുന്നതുപോലെ, എല്ലാ പരിശോധനകളും കഴിഞ്ഞതിനുശേഷം തീകൊടുക്കാൻ സമയത്ത് 10-0 വരെ എണ്ണുന്നു എന്നായിരുന്നു. ഇപ്പോൾ അതും വ്യക്തമായി.
386 കോടി രൂപ നശിപ്പിച്ചു എന്നു പറഞ്ഞിടത്ത് (കൈപള്ളി) 1977ലെ ‘കിസാ കുർസികാ’ എന്ന സിനിമയിലെ ഒരു പൊള്ളയായ പ്രസ്ഥവനയെ അവലംഭിച്ചുകൊണ്ട് ഞാനും ഒരു മറുപടി കൊടുത്തിരുന്നു.
ഗൾഫിലെ പട്ടാളത്തിൽ ജോലി ചെയ്തിരുന്ന എന്റെ ഒരു നാട്ടുകാരനോട് അവിടത്തെ ഒരു ഉയർന്ന അറബി ഉദ്ദ്യോഗസ്ഥൻ പറഞ്ഞത് അല്പം അതിശയോക്തിയോടുകൂടി ഇങ്ങിനെയായിരുന്നു. ഇന്ത്യയിലെ പട്ടാളക്കാർ ഒരു ദിവസം ഭക്ഷണം കഴിക്കുന്ന സംഖ്യമാത്രമാണ് ഇവിടെ ആകെ പട്ടാളത്തിനുവേണ്ടി ചിലവാക്കുന്നത് എന്ന്. ഇത് 1989 ൽ പറഞ്ഞ ഒരു കഥയാണ്.
റോക്കറ്റ് വിക്ഷേപണത്തിന്റെ ഫലമായി നമുക്ക് 900 കോടി രൂപയാണ് വിദേശങ്ങളിൽ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ളത് എന്ന വാർത്ത കേട്ടിരുന്നു. കൊല്ലന്റെ ആലയിൽ സൂചിവില്ക്കുന്നതിനു സമമായി, അമേരിക്കയിലെ ഒരു കമ്പനിക്ക്, നമ്മുടെ സാറ്റലൈറ്റിൽ ന്നിന്നുമുള്ള ചിത്രങ്ങൾ കൊടുക്കുന്നുണ്ട് എന്നും ആ വാർത്തയിൽ പറഞ്ഞിരുന്നു.
386 കോടി - ലിറ്റ്സിലും ടോട്ടൽ 4 യു വിലും നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നതുപോലെയുള്ള വരുമാനമായിരിക്കും ചിലർ പ്രതീക്ഷിക്കുന്നുണ്ടാവുക.
അപ്പുണ്ണിയേട്ടാ..
ഇന്ന് ആ നിര്‍ണ്ണായകമായ ദിനം. എന്താണതിന്റെ പ്രസക്തിയെന്നതെ ഈ പോസ്റ്റിലൂടെ കൂടുതലറിയാന്‍ കഴിഞ്ഞതില്‍ നന്ദി ഒരിക്കല്‍ക്കൂടി പറയുന്നു.
എന്നാലും പോസ്റ്റിട്ടതിനുശേഷമുള്ള ചന്ദ്രയാനിന്റെ പ്രവര്‍ത്തനം ഇതുവരെയുള്ളത് എങ്ങിനെ നോക്കിക്കാണുന്നു..?
അപ്പു ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്, വളരെ ഭംഗിയായിരിക്കുന്നു. നന്ദി,,
പിന്നെ ഇവിടെയും ചര്‍ച്ചയില്‍ 386 കോടി രൂപ കളഞ്ഞതിനെപ്പറ്റി പറയുന്ന കേട്ടു,
386 കോടി രൂപ ചിലവിട്ടതില്‍ 120 കോടിയോളം രൂപയും ചിലവായത് ഡീപ്പ് സ്പേസ് ആന്‍റിനക്കാണ്. അത് ഒരു ചന്ദ്രയാനു മാത്രമായിരിക്കില്ല പ്രയോജനപ്പെടുക. മറിച്ച് ഇനി ബഹിരാകാശത്ത് നടത്തുവാന്‍ പോകുന്ന അനേകം പരീക്ഷണങ്ങള്‍ക്കാണ്. ഇങ്ങിനെ ചിലവഴിക്കപ്പെടുന്ന തുകയില്‍ വലിയ പങ്കും അനേകം വര്‍ഷങ്ങള്‍ പ്രയോജനപ്പെടുന്നതാണ്.
ഇനി ഇസ്റോ ഒരു കമ്പനി ആണെന്നു വയ്കുക. മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഭാരതം നേടിയതു കൂടി കണക്കാക്കി നോക്കൂ.. ഒരു ഭാരത പൌരന്‍റേയും വയറ്റത്തടിച്ചിട്ടില്ല എന്ന് മനസ്സിലാവും..
ഇനി വിദ്യാര്‍ത്ഥികളില്‍ സയന്‍സിനോട് ആഭിമുഖ്യമുണ്ടാക്കാനായി എത്രയോ തുക നാം ചിലവഴിക്കുന്നുണ്ട്. നിരവധി കുട്ടികള്‍ക്ക് ഈ ഒരു ഉദ്യമത്തിലൂടെ ശാസ്ത്രത്തോട് അഭിനിവേശമുണ്ടാക്കാന്‍ സാധിക്കും.
ഇങ്ങിനെ നിരവധി പരോക്ഷമായ പ്രയോജനങ്ങള്‍ ഈ പരീക്ഷണങ്ങള്‍ വഴി നേടാന്‍ കഴിയുന്നുണ്ട്.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വിദ്യാഭ്യാസം കൃഷി തുടങ്ങിയ രംഗത്തും പണം ചിലവഴിച്ചേ മതിയാകൂ.. പ്രതിരോധ രംഗത്ത് ചിലവഴിക്കുന്ന പണം കുറച്ചോട്ടെ അതല്ലേ ശരി...
പ്രതിരോധ രംഗത്ത് എന്തിനു കുറക്കണം ടോട്ടോച്ചാന്‍ . മഞ്ഞും മഴയും നോക്കാതെ കുറേപ്പേര്‍ നമ്മുടെ അതിര്‍ത്തി രാപകലില്ലാതെ സംരക്ഷിക്കുന്ന്ത് കൊണ്ടാണ് നമുക്ക് ഇങ്ങ് കേരളത്തില്‍ നിന്ന് എന്തു വേണ്ടാതീനവും പറയാനുള്ള സ്വാതന്ത്ര്യവും, തന്റേടവും ഉണ്ടാകുന്നത്.
ഗഹനമായ ഒരു പഠനം .വളരെ പ്രാധാന്യമുള്ളൊരു പോസ്റ്റ്.ഇത് വരും തലമുറക്ക് കൂടി ഉപകാരപ്പെടും എന്ന് തീര്‍ച്ച.അപ്പൂസിന്റെ പ്രയാണം തുടരുക.
ആയുഷ്മാന്‍ ഭവ:
Post a Comment